തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ പ്രവർത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കുകൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്വപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതിൽ മാറ്റം വരുത്താൻ സർക്കാർ നിയമ നിർമാണത്തിന് തയാറായി.
എയ്ഡഡ് മേഖലയിലുള്ളതിനേക്കാൾ കൂടുതൽ അധ്യാപകർ സ്വാശ്രയ കോളജുകളിൽ പഠിപ്പിക്കുന്നുണ്ട്. എയ്ഡഡ് മേഖലയെക്കാൾ കൂടുതൽ കോളജുകളും വിദ്യാർഥികളും ഉള്ളത് സ്വാശ്രയ മേഖലയിലാണ്. സർവകലാശാല പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സ്വാശ്രയ മേഖലയിലെ അധ്യാപകർക്ക് സർവകലാശാലകൾ നൽകി വരുന്നുണ്ട്. അതു കൊണ്ടുതന്നെ ഇവരുടെ യോഗ്യതയിൽ തർക്കമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി .കെ. രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
സ്വാശ്രയ കോളജ് അധ്യാപകരുടെ ശന്പളം വർധിപ്പിക്കാമോ എന്നു മനുഷ്യാവകാശ കമ്മീഷൻ
01:20 AM Jul 23, 2018 | Deepika.com