കണ്ണൂര്‍: കണ്ണൂരിനു സമരങ്ങൾ പുത്തരിയല്ല. ഒട്ടേറെ രാഷ്ട്രീയ സമരങ്ങൾ അരങ്ങേറിയ മണ്ണാണിത്. രാഷ്ട്രീയത്തിന് അതീതമായി ആരംഭിച്ച കീഴാറ്റൂർ സമരത്തിനു പിന്നാലെ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുപ്പിനെതിരേ പ്രാദേശികമായി ജനങ്ങൾ സംഘടിച്ചു സമരങ്ങൾ ആരംഭിച്ചിരിക്കുകയാണിപ്പോൾ.
സിപിഎമ്മിന്റെ സ്വാധീന കേന്ദ്രങ്ങളിൽ, പാര്‍ട്ടിക്കതീതമായി രൂപീകരിക്കപ്പെട്ട ജനകീയ വേദികളാണ് സമരങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നതെന്നത് ശ്രദ്ധേയമാണ്. ഇതു ജില്ലയിലെ സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. അതാതു പ്രദേശത്തെ സിപിഎം പ്രവർത്തകർ സമരങ്ങൾക്കൊപ്പം നില്ക്കുമ്പോൾ സമരത്തെ അനുകൂലിക്കാനോ പരസ്യമായി എതിർക്കാനോ കഴിയാത്ത അവസ്ഥയിലാണു സിപിഎം നേതൃത്വം.
തളിപ്പറമ്പ് കീഴാറ്റൂർ സമരത്തിനുമുമ്പ് കാസര്‍ഗോഡ് ജില്ലയിലെ കിനാലൂര്‍-കരിന്തളം പഞ്ചായത്തിലെ തലയടുക്കത്ത് ലാറ്ററേറ്റ് ഖനനം നടത്തുന്നതിനെതിരേ പ്രദേശവാസികൾ നടത്തിയ സമരവും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഒടുവിൽ സമരസമിതിയുടെ പതറാത്ത ശക്തിക്കുമുന്നില്‍ സിപിഎം നേതൃത്വത്തിന് മുട്ടുമടക്കേണ്ടിവന്നു. ഏഴിമല നാവിക അക്കാഡമിയുടെ മാലിന്യ പ്ലാന്റിനെതിരേയുള്ള ജനകീയ സമരത്തെ സിപിഎം നേതൃത്വം തെല്ലും ഗൗനിച്ചിരുന്നില്ല. അവസാനം ഇവിടെയും സിപിഎമ്മിനു കീഴടങ്ങേണ്ടിവന്നുവെന്നതാണ് യാഥാർഥ്യം.
കീഴാറ്റൂരിലെ സമരക്കാരെ തള്ളിപ്പറഞ്ഞ പാര്‍ട്ടിക്ക് അവസാനം അവിടെയും അടിയറവ് പറയേണ്ടി വന്നു. ഇപ്പോൾ, പയ്യന്നൂർ കണ്ടങ്കാളിയിലും പാനൂരിലും തുരുത്തിയിലുമാണ് ജനകീയസമരങ്ങൾ ശക്തിപ്രാപിച്ചിരിക്കുന്നത്. രണ്ടിടത്ത് പരിസ്ഥിതി സംഘടനകളാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ആദ്യം രംഗത്തെത്തിയിരുന്നത്. പിന്നീട് അത് ജനകീയ സമരമായി ശക്തിപ്രാപിക്കുകയായിരുന്നു. തുരുത്തിയിലാകട്ടെ, കുടിയിറക്ക് ഭീഷണിയുള്ള കുടുംബങ്ങളാണ് സമരത്തിനു തുടക്കമിട്ടത്. പിന്നീട് അതും ജനങ്ങളുടെ സമരമായി. കീഴാറ്റൂർ സമരത്തിനുപിന്നാലെ ജില്ലയിൽ ആരംഭിച്ച ജനകീയ സമരങ്ങളെല്ലാം സിപിഎമ്മിനെ ശരിക്കും തൃശങ്കുവിലാക്കിയിരിക്കുകയാണ്.
കീഴാറ്റൂർ സമരം
തളിപ്പറമ്പ് കീഴാറ്റൂരിൽ നെൽവയൽ നികത്തി ബൈപാസ് നിർമിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധസമരമാണു കീഴാറ്റൂർ സമരം. തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ നിർദേശമുയർന്നത്. ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയുടെ ഭാഗമായ നെൽവയലുകളും തണ്ണീർത്തടവും നശിപ്പിക്കപ്പെടുമെന്ന് ഉറപ്പായതോടെ നാട്ടുകാർ വയൽക്കിളി കൂട്ടായ്മ രൂപീകരിച്ചു സമരത്തിനിറങ്ങുകയായിരുന്നു.
കേരളം മുഴുവൻ ചർച്ചചെയ്യപ്പെട്ട കീഴാറ്റൂർ സമരത്തിൽ സംസ്ഥാനത്തെ വിവിധ പാർട്ടി നേതാക്കളും പരിസ്ഥിതി പ്രവർത്തകരും പങ്കാളികളാകുകയും ചെയ്തിരുന്നു. ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎം പ്രവർത്തകരിൽ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമരം സിപിഎംപാർട്ടി ഗ്രാമത്തിനേറ്റ വൻ തിരിച്ചടിയായിരുന്നു.
പയ്യന്നൂർ എണ്ണസംഭരണശാല സമരം
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനും ചങ്കുരിച്ചാലിനുമിടയിലുള്ള 129.7 ഏക്കര്‍ നെല്‍വയലും തണ്ണീര്‍ത്തടവും കമ്പനികള്‍ക്ക് എണ്ണ സംഭരണ ടാങ്കുകള്‍ സ്ഥാപിക്കാനായി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കണ്ടങ്കാളിയിൽ പ്രതിഷേധം ശക്തിപ്രാപിച്ചത്. പരിസ്ഥിതി സംഘടനകളാണ് ഭൂമി ഏറ്റെടുക്കലിനെതിരേ ആദ്യം സമരരംഗത്തെത്തിയത്. തുടക്കത്തിൽ നാട്ടുകാര്‍ പരസ്യമായി പ്രതിഷേധ രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് വയല്‍ ഏറ്റെടുക്കലിനെതിരേ തണ്ണീർത്തട സംരക്ഷണ സമിതി എന്നപേരിൽ ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും സമരമുഖത്തേക്ക് കൂടുതൽ പേർ എത്തുകയുമായിരുന്നു.
സിപിഎം അനുഭാവികളായ പ്രദേശവാസികൾ സമരത്തിനൊപ്പമാണെങ്കിലും നേതൃത്വം സമരത്തിന് എതിരാണ്. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഹിതപരിശോധനയിൽ നാട്ടുകാർ സംഭരണശാലയ്ക്ക് എതിരാണെന്നു വ്യക്തമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ സർക്കാരിനു റിപ്പോർട്ടും നല്കി. എന്നാൽ ഈ റിപ്പാർട്ട് മറികടന്നാണ് നിലവിൽ സ്ഥലമേറ്റടുക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ മറവില്‍ കോഴിക്കോട്, തൃശൂര്‍ കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇവിടെ സ്ഥലം വാങ്ങിക്കൂട്ടാനുള്ള ശ്രമം നടത്തിവരികയാണ്.
തുരുത്തി സമരം
കണ്ണൂർ ജില്ലയിലെ പാപ്പിനിശേരി പഞ്ചായത്തിലെ പട്ടികജാതി കോളനിയാണ് തുരുത്തി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടാൻ പോകുന്നതിനെതിരേ 2018 ഏപ്രിൽ 27 മുതലാണ് തുരുത്തി സമരം ആരംഭിച്ചത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അഥോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈൻമെന്റാണ് തുരുത്തി പ്രദേശവാസികളെ സമരത്തിനിറക്കിയത്. 90 ശതമാനം പട്ടികജാതി വിഭാഗത്തെയും കുടിയിറക്കുന്ന തരത്തിലായിരുന്നു അലൈൻമെന്റ്.
വേളാപുരം മുതൽ തുരുത്തി വരെയുള്ള 500 മീറ്ററിൽ 29 കുടുംബങ്ങളാണ് പൂർണമായും കുടിയിറക്കപ്പെടുന്നത്. പഞ്ചായത്ത് അധികൃതർ, ജില്ലാ കളക്ടർ, തഹസിൽദാർ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങൾ പരാതിയുമായി സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ദളിത് കുടുംബങ്ങൾ കഴിഞ്ഞ രണ്ടരമാസത്തോളമായി തുരുത്തിയിൽ കുടിൽകെട്ടി സമരം നടത്തിവരികയാണ്. സമരം ഇപ്പോഴും തുടരുന്നുണ്ട്. നാട്ടുകാർക്കൊപ്പം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ സമരത്തിനുണ്ട്.
പാനൂർ ജലപാത സമരം
കൊല്ലം മുതല്‍ നീലേശ്വരം വരെയുള്ള നിര്‍ദിഷ്ട ജലപാതയുടെ ഭാഗമായാണ് മാഹി-വളപട്ടണം ജലപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയത്. മാഹി മുതല്‍ ധര്‍മടം വരെ 179 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പാനൂര്‍, തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, മൊകേരി, തലശേരി വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളടക്കമുളള പ്രദേശം ഇതില്‍ ഉള്‍പ്പെടും. നൂറുകണക്കിനു വീടുകളും വ്യാപാരസ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി പൊളിച്ചുനീക്കപ്പെടുമെന്നാണു കണക്ക്.
സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ് ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭം ശക്തമാക്കി. സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട സർവകക്ഷി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൃത്രിമ ജലപാത വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണു സമരം. നഗരസഭയുമായി പോലും കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് പാനൂര്‍ നഗരസഭ അധികൃതർ കുറ്റപ്പെടുത്തുന്നു. അതിനിടെ ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ജലപാതയ്ക്ക് അനുകൂലമായി പ്രമേയം പാസാക്കിയത് വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചിട്ടുണ്ട്. സിപിഎം സമരത്തിൽനിന്ന് പിന്നോട്ടുപോകുന്ന സാഹചര്യത്തിൽ യുഡിഎഫും ബിജെപിയും പ്രത്യേക സമരസമിതികൾ രൂപീകരിച്ചു പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. തലശേരി, ചാല ഭാഗങ്ങളിലും ജലപാതയ്ക്കെതിരേ സമരത്തിനായി നാട്ടുകാർ വീറോടെ മുൻനിരയിലുണ്ട്.
കണ്ണൂരിൽ സമരങ്ങൾ അവസാനിക്കുന്നില്ല
01:09 AM Jul 23, 2018 | Deepika.com