കൂത്താട്ടുകുളം: നേത്രരോഗ ചികിത്സ സംബന്ധിച്ച പഠനവും ഗവേഷണവും ഇന്ത്യയിലെ 10 ആയുർവേദ സർവകലാശാലകൾ കേന്ദ്രീകരിച്ച് ആരംഭിക്കും. കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ നടന്ന ആഗോള ആയുർവേദ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം. അടുത്ത ഒരു വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള അവലോകനയോഗങ്ങൾ ശ്രീധരീയത്തിൽ നടക്കും.
ആയുർവേദ സർവകലാശാല രാംനഗർ, ബനാറസ് സർവകലാശാല, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ന്യൂഡൽഹി, അഹമ്മദാബാദ് സർവകലാശാല, പുനെ തിലക് സർവകലാശാല എന്നിവയുൾപ്പെടെയുള്ള 10 കേന്ദ്രങ്ങളിലാണ്ണ് പദ്ധതി നടപ്പാക്കുക.
ശ്രീധരീയം ചീഫ് മെഡിക്കൽ ഓഫീസർ ശ്രീകാന്ത് പി.നമ്പൂതിരി , ഡോ.എൻ.പി.ശ്രീകല , ഡോ. മഞ്ജുശ്രീ ശ്രീജിത്ത്, ഡോ. അഞ്ജലി ശ്രീകാന്ത് , ഡോ. ശ്രീജിത്ത് ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘം ഡോ.എൻ. നാരായണൻ, ഡോ. വൈഭവ് സേഥി (ന്യൂഡൽഹി) , ഡോ.പി.കെ. ശാന്തകുമാരി (തിരുവനന്തപുരം ), ഡോ. കൃഷ്ണകുമാർ (ലക്നൗ), ഡോ. നന്ദിനി ജാദവ് (ന്യൂഡൽഹി) , ഡോ. ഗംഗ ഹദിമനി (ഗുജറാത്ത്), ഡോ. ഗുരുരാജ് നടികർ (കർണാടക), ഡോ. അരുണ്‍കുമാർ (ഉത്തരാഖണ്ഡ്), ഡോ. പ്രിയങ്ക റാണി , ഡോ.എൻ.പി. ശ്രീരാഗ് (ശ്രീധരീയം) എന്നിവർ നേത്രരോഗങ്ങളും ചികിത്സകളും ഭക്ഷണരീതികളും സംബന്ധിച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 ആയുർവേദ പഠനഗവേഷണ വിദ്യാർഥികളുടെ ഹ്രസ്വ പ്രബന്ധാവതരണവും നടന്നു.
ആയുർവേദ സർവകലാശാലകളിൽ നേത്രരോഗ ചികിത്സാപഠന, ഗവേഷണ പദ്ധതി
01:09 AM Jul 23, 2018 | Deepika.com