വാളയാർ: ലോറിയുടമകൾ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാലസമരം രണ്ടാം ദിനത്തിലേക്കു കടന്നതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തെ ബാധിച്ചുതുടങ്ങി. കേരളത്തിനു പുറത്തുനിന്നുള്ള ചരക്കുലോറികളുടെ വരവുതന്നെ കുറഞ്ഞപ്പോൾ ഇവിടെനിന്നുള്ള ലോറികൾ ഏതാണ്ടു പൂർണമായും പണിമുടക്കി.
ആദ്യദിനം സമരം സമാധാനപരമായിരുന്നുവെങ്കിലും വൈകുന്നേരത്തോടെ സംസ്ഥാനത്തേക്കുള്ള ലോറികൾ കോയമ്പത്തൂർ ചാവടിയിൽ സമരാനുകൂലികൾ തടഞ്ഞതു ലോറിജീവനക്കാരും സമരക്കാരും തമ്മിൽ നേരിയ സംഘർഷത്തിനും കാരണമായി. സമരനോട്ടീസ് നല്കിയശേഷം വാഹനങ്ങൾ വിട്ടുതുടങ്ങിയതോടെ പ്രശ്നം പരിഹരിച്ചു. സംസ്ഥാനാതിർത്തി പിന്നിട്ട വാഹനങ്ങൾ പ്രതിഷേധംഭയന്ന് ചെക്ക്പോസ്റ്റിനപ്പുറം നിർത്തിയിട്ടു. ചരക്കുനീക്കം തടസപ്പെട്ടതോടെ ലോറി ജീവനക്കാർ ദേശീയപാതയോരത്ത് തങ്ങേണ്ട ഗതികേടിലായി.
സമരത്തിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച മൂന്നു ഷിഫ്റ്റുകളിലായി അറുന്നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് വാളയാർ ചെക്ക്പോസ്റ്റ് കടന്നെത്തിയത്. സാധാരണ രണ്ടായിരത്തിലേറെ വാഹനങ്ങൾ വാളയാറിലൂടെ മാത്രം കടന്നുപോകാറുണ്ട്. ഏതാണ്ടു സമാനമായ സ്ഥിതിതന്നെയാണ് ജില്ലയിലെ മറ്റ് അതിർത്തി ചെക്ക്പോസ്റ്റുകളിലുമുള്ളത്. മിക്കയിടത്തും വാഹനങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു.
ഡീസൽ വിലവർധന, തേർഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർധന, അശാസ്ത്രീയമായ ടോൾപിരിവ് എന്നിവയ്ക്കെതിരേ കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിലാണു സമാരം.
ഇന്ധനടാങ്കറുകൾ, ഗ്യാസ് ടാങ്കറുകൾ, ഓക്സിജൻ വാഹനങ്ങൾ, തപാൽ വാഹനങ്ങൾ തുടങ്ങിയവ സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒഴിവാക്കിയിട്ടുണ്ട്. ഏകദേശം മൂന്നുലക്ഷത്തോളം ചരക്കുവാഹനങ്ങൾ സംസ്ഥാനത്തു സർവീസ് നിർത്തിവയ്ക്കുമെന്നാണ് ഫെഡറേഷൻ അറിയിക്കുന്നത്.
സമരം നീണ്ടു ചരക്കുനീക്കം പൂർണമായി സ്തംഭിച്ചാൽ സാധനങ്ങളുടെ ലഭ്യത കുറയും. ഇതോടെ അവശ്യസാധനങ്ങളുടെയും ഭക്ഷണസാധനങ്ങളുടെയും വിലവർധനയ്ക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്. ഒപ്പം നിർമാണമേഖലയെയും സമരം കാര്യമായി ബാധിച്ചേക്കും.
ചരക്കുനീക്കം സ്തംഭിച്ചു
01:34 AM Jul 22, 2018 | Deepika.com