കോട്ടയം: റബർ പ്രതിസന്ധി തുടരുന്നതിനു കാരണം റബർ ബോർഡിന്റെ കർഷകവിരുദ്ധ സമീപനമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ.
റബർ ബോർഡ് ചെയർമാൻ എ. ആനന്ദന്റെ പ്രഖ്യാപനങ്ങൾ വസ്തുതകൾക്കു നിരക്കാത്തതാണ്. തുറന്ന കന്പോളവ്യവസ്ഥ നിലനിൽക്കുന്നതു മൂലം ആഭ്യന്തരവില ഇന്ത്യയുടെ മാത്രം നിയന്ത്രണത്തിൽ വരുന്ന കാര്യമല്ലെന്നു പറയുന്പോൾ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾ വിപണിവിലയുടെ ഇരട്ടി നൽകി റബർ സംഭരിച്ചു കർഷകരെ സംരക്ഷിക്കുന്നതു റബർബോർഡ് വിസ്മരിക്കുന്നു.
കേരളത്തിലെ ഉത്പാദനച്ചെലവ് കിലോയ്ക്ക് 172.07 രൂപയാണെന്നിരിക്കെ തറവില പ്രഖ്യാപനത്തിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിൽ ബോർഡ് പരാജയപ്പെട്ടു.
കപ് ലംബ് ഇറക്കുമതിയില്ലെന്നുള്ള ചെയർമാന്റെ പ്രഖ്യാപനവും വിചിത്രമാണ്. കർഷകരെ മറന്നു വ്യവസായികളുടെയും ടയർലോബികളുടെയും ചട്ടുകങ്ങളായി റബർബോർഡ്തന്നെ കപ് ലംബ് ഇറക്കുമതിക്ക് ഒത്താശചെയ്യുന്നതു രേഖകൾ പരിശോധിച്ചു ചെയർമാൻ അന്വേഷിക്കണം. ഇന്ത്യയിൽ ഒരു ലക്ഷം ടണ്ണാണ് മാസ ഉപഭോഗമെന്നും ആഭ്യന്തര ഉത്പാദനം നാൽപതിനായിരം ടണ്‍ മാത്രമാണെന്നുമുള്ള പ്രസ്താവന, ഇത്രയുംകാലം ബോർഡ് പറഞ്ഞ കണക്കുകൾ കള്ളമാണെന്നു തെളിയിക്കുന്നു. ഇതിനർഥം മാസം 60,000 ടണ്‍ വച്ച് വർഷം 7.2 ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യുന്നുവെന്നാണ്. വ്യവസായികളെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
റബർ ബോർഡ് പ്രഖ്യാപനം വസ്തുതാവിരുദ്ധം: ഇൻഫാം
01:19 AM Jul 22, 2018 | Deepika.com