ആലപ്പുഴ: തുടർച്ചയായ മഴ മൂലം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിൽ ആഴ്ചകളായി അനുഭവപ്പെടുന്ന വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും ഒഴിവാക്കാൻ തണ്ണീർമുക്കം ബണ്ടിലെ പുതിയ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് താഴുന്നത് മന്ദഗതിയിൽ.
കടൽ ക്ഷോഭിച്ചുതന്നെ നിൽക്കുന്നതാണ് വെള്ളം ഒഴുകിപ്പോകുന്നതിനു തടസമെന്നാണ് അധികൃതരുടെ വാദം. കടലേറ്റം ഉള്ളതിനാൽ വെള്ളം കടലിലേക്കു ഒഴുകിപ്പോകുന്നില്ല. നിലവിൽ രണ്ടുദിവസമായി മഴ കാര്യമായി പെയ്യാതിരുന്നതിനാൽ വെള്ളം പല സ്ഥലത്തും അല്പം താഴ്ന്നിട്ടുണ്ട്. എന്നാൽ, കിഴക്കൻ വെള്ളം വരുന്നതിനാൽ കുട്ടനാട്ടിലെ സ്ഥിതിക്കു വലിയ വ്യത്യാസവുമില്ല.
ഉദ്ഘാടനം നടക്കാത്തതിനാൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്ത തണ്ണീർമുക്കം ബണ്ടിലെ പുതിയ പാലത്തിന്റെ അടിവശമുള്ള ഷട്ടറുകൾ തുറന്നിട്ടില്ല. ഈഷട്ടറുകൾ തുറന്നാൽ നിലവിലെ ഗതാഗത സംവിധാനത്തെ അതു ബാധിക്കുമെന്ന് അധികൃതർ പറയുന്നു. നിലവിൽ ഈ പാലത്തിനു മുന്നിലുള്ള മണ്ചിറയിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഈ ഷട്ടറുകൾ തുറന്നാൽ വെള്ളം ഇതിനു മുന്നിൽ കെട്ടിക്കിടന്നശേഷം റോഡിനു മുകളിലൂടെ മാത്രമേ ഒഴുകൂ. അതോടെ ചേർത്തല ഭാഗത്തുനിന്നു കോട്ടയത്തേക്കുള്ള ഗതാഗത സംവിധാനം തകരാറിലാകും. നിർമാണം പൂർത്തിയായിട്ടും മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതിനാലാണ് ഉദ്ഘാടനം നടക്കാത്തതെന്നും ഉദ്ഘാടനം നടത്തിയിരുന്നെങ്കിൽ ഈ ഷട്ടറുകൾ കൂടി തുറക്കാമായിരുന്നുവെന്നുമുള്ള വാദവും സജീവമാണ്.
ബണ്ടിന്റെ മുഴുവൻ ഭാഗത്തെയും ഷട്ടറുകൾ തുറക്കുന്പോൾ നീരൊഴുക്കു കൂടുതൽ ശക്തി പ്രാപിച്ചു കുട്ടനാടൻ ജലാശയങ്ങൾ മാലിന്യമുക്തമാകും എന്ന പ്രതീക്ഷയും വച്ചുപുലർത്തുന്നു.വെള്ളപ്പൊക്കവും ഓരുവെള്ളവും തടയാൻ ഉദ്ദേശിച്ചുള്ള തണ്ണീർമുക്കം ബണ്ട് ഫലപ്രദമായി എത്രയും വേഗം പ്രവർത്തിപ്പിക്കാനുള്ള നിർദേശം നല്കണമെന്നു പ്രളയബാധിത പ്രദേശങ്ങൾ നേരിട്ടു കാണാനെത്തുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ് റിജിജുവിനോടും അഭ്യർഥിച്ചിട്ടുണ്ട്.
ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് താഴുന്നത് മന്ദഗതിയിൽ
01:09 AM Jul 22, 2018 | Deepika.com