ചങ്ങനാശേരി: ആത്മബലവും ആദർശശുദ്ധിയും കൈമുതലാക്കി നിസ്വാർഥസേവനം കാഴ്ചവയ്ക്കുന്ന മദർ തെരേസയുടെ സന്യാസ സമൂഹത്തെ കള്ളക്കേസുകൾ കെട്ടിച്ചമച്ചു പൊതുസമൂഹത്തിൽ അവഹേളിച്ച കേന്ദ്രസർക്കാർ നടപടിയിൽ കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി പ്രതിഷേധിച്ചു.
ഭാരതത്തിന്റെ വൈവിധ്യ പൂർണമായ ബഹുസ്വരതയെ തകർക്കുന്ന ഗൂഢനീക്കങ്ങൾക്കെതിരേ ശക്തമായ പ്രതിരോധം ഉയർത്തുമെന്നും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
‘എന്നോ തുടങ്ങാനിരിക്കുന്ന ഏതോ സ്ഥാപനത്തിനു ശ്രേഷ്ഠ പദവി’ നൽകുന്ന കേന്ദ്രസർക്കാരിന്റെ ‘ദൂരക്കാഴ്ച’യെ യോഗം വിമർശിച്ചു. അഗവണിക്കപ്പെട്ടവരും പാവപ്പെട്ടവരുമായ രോഗികൾക്കൊപ്പം അനാഥ ശിശുക്കൾക്കൊപ്പവും നിസ്വാർഥമായി പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയെ തകർക്കുന്ന നിഗൂഢ പദ്ധതിയെ ചെറുത്തു തോല്പിക്കാൻ പൊതുസമൂഹം തയാറാകണമെന്നും യോഗം അഭ്യർഥിച്ചു.
കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി അധ്യക്ഷതവഹിച്ചു. ഫാ. ജോസ് മുകളേൽ, രാജേഷ് ജോൺ, സിബി മുക്കാടൻ, ടോം കൈയാലകം, സൈബി അക്കര, ജോയി പാറപ്പുറം, ബിജു സെബാസ്റ്റ്യൻ, ജോർജുകുട്ടി മുക്കത്ത്, ജോസ് ജോൺ വെങ്ങാന്തറ, ബാബു വള്ളപ്പുര, ടോണി കോയിത്തറ, ജോസ് പാലത്തിനാൽ, ആനീസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ദുഷ്പ്രചാരണം: കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
12:43 AM Jul 22, 2018 | Deepika.com