കൽപ്പറ്റ: മേപ്പാടി തൊള്ളായിരത്തിലെ എമറാൾഡ് എസ്റ്റേറ്റിൽ വെള്ളിയാഴ്ച വൈകുന്നേരം ഇതര സംസ്ഥാന തൊഴിലാളികളെ തടഞ്ഞുവച്ചത് വിക്രം ഗൗഡ, സോമൻ, ഉണ്ണിമായ, സന്തോഷ് എന്നിവരടങ്ങുന്ന മാവോയിസ്റ്റുകളാണെന്നു പോലീസ് സ്ഥിരീകരിച്ചു. തടഞ്ഞുവച്ചിരിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെ ഫോട്ടോകൾ കാണിച്ചാണ് പോലീസ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്.
പട്ടാളവേഷത്തിൽ സായുധരായി തോട്ടത്തിലെത്തിയ മാവോവാദികളെ കണ്ടെത്തുന്നതിനു തണ്ടർബോൾട്ട് കമാൻഡോകൾ ഉൾപ്പെടുന്ന പോലീസ് സംഘം തൊള്ളായിരത്തിലും സമീപ വനപ്രദേശത്തും തെരച്ചിൽ നടത്തിവരികയാണ്. കൽപ്പറ്റ ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം, മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി മേപ്പാടിയിൽ ക്യാമ്പു ചെയ്യുന്നുണ്ട്.
എമറാൾഡ് എസ്റ്റേറ്റിൽ നിർമാണത്തിലുള്ള കെട്ടിടത്തിനു സമീപം പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകൾ 20 കിലോ അരിയുമായാണ് കടന്നതെന്നു കൽപ്പറ്റ ഡിവൈഎസ്പി പറഞ്ഞു.
അവസാനത്തെ തൊഴിലാളിയും പിടിയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ മാവോവാദികൾ രണ്ടു തവണ ആകാശത്തേക്കു നിറയൊഴിച്ചതായി അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് നാലംഗ മാവോവാദി സംഘം എമറാൾഡ് എസ്റ്റേറ്റിൽ കെട്ടിട നിർമാണ സ്ഥലത്തെത്തിയത്.
സംഘം ഭീഷണിപ്പെടുത്തിയെങ്കിലും ദേഹോപദ്രവം ഏൽപ്പിച്ചില്ലെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനു നൽകിയ മൊഴി.
മാവോസംഘം തടവിലാക്കിയ രണ്ടു തൊഴിലാളികൾ രക്ഷപ്പെട്ടു
12:43 AM Jul 22, 2018 | Deepika.com