തിരുവനന്തപുരം: സൈബർ കേസുകൾ അതാത് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തു സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അന്വേഷണം നടത്തണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ഇതോടെ ഇൻസ്പെക്ടമാർ ഹൗസ് ഓഫിസർമാരായ ലോക്കൽ പോലീസ് സ്റ്റേഷനുകളിലും സൈബർ ക്രൈം അന്വേഷണം നടത്താനാകും.
ഓരോ പോലീസ് സ്റ്റേഷനിലും രണ്ടു പോലീസുകാർക്കു വീതം പരിശീലനം നല്കി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപീകരിക്കും. ഐടി ആക്ടിൽ പരാമർശിച്ചിരിക്കുന്ന പ്രകാരമുള്ള സൈബർ കേസ് സൈബർ സെല്ലിലേക്ക് അയയ്ക്കുന്നതിനു പകരം ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇനിമുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർതന്നെ അന്വേഷണം നടത്തും. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കു ജില്ലാ സൈബർ സെല്ലിന്റെ സഹായവും തേടാം. സങ്കീർണമായ കേസുകളിൽ ജില്ലാ പോലീസ് മേധാവിമാർക്ക് സൈബർ സെല്ലിനെ അന്വേഷണം ഏൽപ്പിക്കാം.
പുറമേ, റേഞ്ച് ഐജി മാർക്കു കൂടുതൽ അന്വേഷണങ്ങൾക്കായി കേസുകൾ സൈബർ പോലീസ് സ്റ്റേഷനു കൈമാറാം. നിലവിൽ ഒരു സൈബർ പോലീസ് സ്റ്റേഷൻ ആണ് സംസ്ഥാനത്തിലുള്ളത്. സംസ്ഥാന സർക്കാർ തീരുമാന പ്രകാരമുള്ള മൂന്നു സൈബർ പോലീസ് സ്റ്റേഷനുകൾ തുടങ്ങാനുള്ള ശ്രമം അന്തിമ ഘട്ടത്തിലാണ്. സൈബർ പരിശീലനം പൂർത്തിയാക്കിയവരെ മറ്റു കേസുകളിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതു പോലെ സൈബർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകൾക്കും ഉപയോഗിക്കാം.
എന്നാൽ, ഇവരെ പൊതുവിൽ മറ്റു ജോലികൾക്കായി ഉപയോഗിക്കാനോ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെയോ സ്ഥലം മാറ്റാനോ പാടില്ല. മറ്റു ചുമതലകൾ നൽകുകയോ സ്ഥലംമാറ്റമോ അനിവാര്യമായ സന്ദർഭങ്ങളിൽ റേഞ്ച് ഐജിമാരുടെ അറിവോടെ മാത്രമേ ചെയ്യാവൂ.
ഇവർക്കായി തുടർപരിശീലനങ്ങളും നൽകും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി. സൈബർ വിഭാഗത്തിനു പുറമേ, കൂടുതൽ സാങ്കേതിക സഹായങ്ങൾക്കായി പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽനിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഓരോ പോലീസ് സ്റ്റേഷനിലും ലഭ്യമാക്കും.
സൈബർ കേസുകളും ഇനി ലോക്കൽ പോലീസ് അന്വേഷിക്കും
12:26 AM Jul 22, 2018 | Deepika.com