കോട്ടയം: കനത്ത കാലവർഷത്തിൽ മണ്ണിടിഞ്ഞ് തകർന്ന കീരിക്കര സെന്റ് ആന്റണീസ് ദേവാലയത്തിനു പകരം പുതിയ ദേവാലയം നിർമിക്കാൻ ഇടവകകൾ കൈകോർക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ ഇടവകകളാണ് കീരിക്കര ഇടവകയുടെ വേദനയോടു തങ്ങളുടെ മനസു ചേർത്തുവയ്ക്കാൻ ഒരുങ്ങുന്നത്.
ഇതു സംബന്ധിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ സർക്കുലർ ഇന്നു ദേവാലയങ്ങളിൽ വായിക്കും. നിർമാണം പൂർത്തി യായി ഒരു വർഷം മാത്രമായ മനോഹരമായ ദേവാലയം കഴിഞ്ഞ 16നാണ് മണ്ണിടിച്ചിലിൽ തകർന്നത്.
വണ്ടിപ്പെരിയാറിനു സമീപമുള്ള കീരിക്കര ഇടവകയിൽ 117 കുടുംബങ്ങൾ മാത്രമാണുള്ളത്. മിക്കവരും പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളുമൊക്കെയാണ്. പത്തു വർഷത്തോളം അധ്വാനിച്ചു നാനാജാതി മതസ്ഥരുടെ സഹായത്തോടെയാണ് മനോഹരമായ ദേവാലയം ഇവർ പൂർത്തിയാക്കിയത്. പൗരസ്ത്യ സുറിയാനി ആരാധനാക്രമം അനുസരിച്ച് ഐക്കണുകളുടെ മനോഹാരിത ദേവാലയത്തിന്റെ പ്രത്യേകതയായിരുന്നു.
ആദ്യം ചെറുതായി ഇടിഞ്ഞ മണ്ണ് ഇടവകാംഗങ്ങൾ നീക്കം ചെയ്തതിനു പിന്നാലെയാണ് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പള്ളിയുടെ മേൽക്കൂരയും തൂണുകളുമൊക്കെ തകർത്ത് മണ്ണ് പള്ളിക്കുള്ളിൽ നിറഞ്ഞു. പള്ളിതകർന്ന വിവരമറിഞ്ഞ് ഒാടിയെത്തിയ പലരും നിസഹായരായി കണ്ണീർ വാർത്തു. വൻ സാന്പത്തിക നഷ്ടത്തിലും വേദനയിലുമാണെങ്കിലും അതിനേക്കാൾ വലുതാണ് വിശുദ്ധ ബലിയർപ്പണം എന്നു തിരിച്ചറിഞ്ഞ ജനത അതിനായി വീണ്ടുമൊരു ദേവാലയം പടുത്തുയർത്താനുള്ള ആഗ്രഹത്തിലാണ്. ഇതിനോടു കൈകോർക്കാനാണ് ഇടവകകളോടും സംഘടനകളോടും രൂപതാ നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.
കീരിക്കരയിൽ പുതിയ ദേവാലയത്തിനായി ഇടവകകൾ കൈകോർക്കും
11:46 PM Jul 21, 2018 | Deepika.com