തലശേരി: പിണറായി പടന്നക്കരയിൽ യുവതി മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണസംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചു. കേസിൽ അറസ്റ്റിലായി കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സൗമ്യയുടെ അമ്മ കമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണു തലശേരി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
800 പേജ് വരുന്ന കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കേസിൽ ആകെ 59 സാക്ഷികളാണുള്ളത്. പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (76), പേരക്കുട്ടിയും സൗമ്യയുടെ മകളുമായ ഐശ്വര്യ(എട്ട്) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കുമെന്നു തലശേരി ടൗൺ സിഐ എം.പി. ആസാദ് പറഞ്ഞു.
കൊലപാതകത്തിൽ സൗമ്യക്കു മാത്രമേ പങ്കുള്ളൂവെന്നും മറ്റാർക്കും പങ്കില്ലെന്നും കുറ്റപത്രത്തിലുണ്ട്. സൗമ്യയുടെ അഞ്ച് മൊബൈൽ ഫോണുകളിൽനിന്നു ശേഖരിച്ച ഫോൺ സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളുമുൾപ്പെടെയുള്ള 32 ജിബിയുടെ പരിശോധന സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പൂർത്തിയാക്കിയിരുന്നു. ഫോൺരേഖകളിൽനിന്നു മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകളൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നില്ല.
അമ്മയെ കൊലപ്പെടുത്തിയ സൗമ്യ അമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചോയെന്നു ധർമടം പോലീസ് സ്റ്റേഷനിൽ പലതവണ വിളിച്ചുചോദിച്ചതായും റിപ്പോർട്ടിലുണ്ട്. സൗമ്യയുടെ വഴിവിട്ട ജീവിതത്തേക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന കൂട്ടക്കൊലപാതക കേസിൽ റിക്കാർഡ് വേഗത്തിലാണ് പോലീസ് അന്വേഷണം പൂർത്തിയാക്കിയത്. ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം, എഎസ്പി ചൈത്ര തെരേസ ജോൺ എന്നിവരുടെ നേതൃത്വത്തിൽ അന്നത്തെ ടൗൺ സിഐ കെ.ഇ.പ്രേമചന്ദ്രൻ, ഇപ്പോഴത്തെ സിഐ എം.പി. ആസാദ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കിയത്. തലശേരി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ഏഴ് ആശുപത്രികളിൽനിന്നുള്ള ചികിത്സാരേഖകളും 25 തൊണ്ടിമുതലുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഈ ആശുപത്രികളിലെ ഡോക്ടർമാരും കേസിൽ സാക്ഷികളാണ്. തന്റെ അവിഹിത ബന്ധങ്ങൾക്കു സൗകര്യമൊരുക്കുന്നതിനായാണു സൗമ്യ അമ്മ കമലയെ കൊലപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർ ചുരുങ്ങിയ കാലയളവിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു നാടിനെ ഞെട്ടിച്ചിരുന്നു. ആസൂത്രിതമായി മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഛർദി അഭിനയിച്ചു സൗമ്യ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പോലീസ് യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം വനിതാ പോലീസിന്റെ കാവലും ഏർപ്പെടുത്തി. തെളിവുകളെല്ലാം ശേഖരിച്ച ശേഷം ഡിസ്ചാർജ് വാങ്ങി ഏപ്രില് 24ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പിണറായി കൂട്ടക്കൊല: ആദ്യ കുറ്റപത്രം സമർപ്പിച്ചു; പ്രതിപ്പട്ടികയിൽ സൗമ്യ മാത്രം
02:36 AM Jul 21, 2018 | Deepika.com