കൊച്ചി: ബോസ്നിയ ഹെർസഗോവിനയിലെ ലോകപ്രസിദ്ധ മരിയൻ തീർഥാടന കേന്ദ്രമായ മെജ്യുഗോറിയിലേക്കു ദക്ഷിണേന്ത്യയിൽനിന്നുള്ള തീർഥാടനത്തിനും ആ രാജ്യവുമായുള്ള സൗഹൃദം വളർത്തുന്നതിനും പുതുവഴി തുറക്കുന്നു. കൊച്ചി കേന്ദ്രമായി ആരംഭിച്ച കേരള-ബോസ്നിയ ഹെർസഗോവിന ഫ്രണ്ട്ഷിപ്പ് ഫൗണ്ടേഷൻ സെന്ററിലൂടെയാണിത്.
മെജ്യുഗോറി തീർഥാടനത്തിനുൾപ്പെടെ ബോസ്നിയയിലേക്കു യാത്ര ചെയ്യുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിന് ഇന്റർനാഷണൽ അസോസിയേറ്റ്സ് എന്ന പേരിൽ വീസ ഫസിലിറ്റേഷൻ സെന്ററും ആരംഭിച്ചു. പാലാരിവട്ടം വ്യാപാരഭവന് എതിർവശത്തു വി.ഇ. ആർക്കേഡിന്റെ നാലാംനിലയിലാണ് ഫൗണ്ടേഷൻ സെന്ററിന്റെയും ഇന്റർനാഷണൽ അസോസിയേറ്റ്സിന്റെയും ഓഫീസ്.
നിലവിൽ മെജ്യുഗോറി തീർഥാടനം ആഗ്രഹിക്കുന്നവർ ന്യൂഡൽഹിയിലെ എംബസിയിൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഇതിന്റെ സങ്കീർണതകളും അധികച്ചെലവും പല തീർഥാടകരെയും യാത്രയിൽനിന്നു പിന്തിരിപ്പിക്കാറുണ്ട്. ഈ പ്രശ്നത്തിനാണു പുതിയ സെന്ററിലൂടെ പരിഹാരമാകുന്നത്.
ബോസ്നിയ ഹെർസഗോവിന അംബാസഡർ ഡോ. സാബിത് സുബാസിച്ച് കേരള-ബോസ്നിയ ഹെർസഗോവിന ഫ്രണ്ട്ഷിപ് ഫൗണ്ടേഷൻ സെന്ററിനെയും ഇന്റർനാഷണൽ അസോസിയേറ്റ്സിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
യൂറോപ്പിലെ മനോഹരസ്ഥലങ്ങളിലൊന്നായ ബോസ്നിയയിലേക്കുള്ള യാത്ര എളുപ്പമാക്കാൻ പുതിയ സംരംഭം വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രണ്ട്ഷിപ് ഫൗണ്ടേഷൻ സെന്ററിന്റെയും ഇന്റർനാഷണൽ അസോസിയേറ്റ്സിന്റെയും ചുക്കാൻ പിടിക്കുന്നതു യുഎഇയിലെ ഗൾഫ് ഇക്കോ ഫ്രണ്ട്ലി സർവീസസ് മാനേജിംഗ് ഡയറക്ടർ പ്രിൻസ് ചെറിയവാടിയിലാണ്.
തങ്ങളുടെ എല്ലാ സേവനങ്ങൾക്കുമുള്ള അംഗീകൃത ഏജൻസിയായി ഈ സംരംഭങ്ങളെ ബോസ്നിയ ഹെർസഗോവിന എംബസി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡൽഹി-ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസ് സെന്ററിന്റെ ആശീർവാദം നടത്തി. സെന്ററിന്റെ നേതൃത്വത്തിൽ മെജ്യുഗോറിയിലേക്കുള്ള ആദ്യ തീർഥാടനം ഓഗസ്റ്റിൽ നടക്കും.
മെജ്യുഗോറി തീർഥാടനത്തിനും ഇന്ത്യ-ബോസ്നിയ സൗഹൃദത്തിനും പുതുവഴി തുറക്കുന്നു
02:08 AM Jul 21, 2018 | Deepika.com