തിരുവനന്തപുരം. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു.
രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബിഐഎഫ്ആര്‍ (ബ്യൂറോ ഓഫ് ഇൻഡസ്ട്രിയല്‍ ആൻഡ് ഫിനാന്‍ഷല്‍ റീകണ്‍സ്ട്രക്ഷന്‍) നു വിട്ടു നല്‍കിയിരുന്നു. ഈ കമ്പനിയുടെ മാതൃകമ്പനിയായ രാജസ്ഥാനിലെ കോട്ട യൂണിറ്റ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതുമൂലം അടച്ചുപൂട്ടുകയാണുണ്ടായത്.
ഈ കമ്പനി ഏറ്റെടുക്കുന്നതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി നാലംഗ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 76.63 കോടി രൂപയുടെ ആസ്തിയും 23.61 കോടി രൂപയുടെ ബാധ്യതകളുമാണ് നിലവില്‍ പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനിക്കുള്ളതെന്നു കണക്കാക്കിയിട്ടുണ്ട്. ജീവനക്കാരുടെ വേതനവും കുടിശികയുമടക്കമുള്ള കാര്യങ്ങള്‍ കോടതിവിധിയനുസരിച്ച് ഒത്തുതീര്‍പ്പാക്കാനും ധാരണയായിട്ടുണ്ട്. 53.02 കോടി രൂപ കേന്ദ്ര ഗവര്ണ്മെന്റിന് നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ കമ്പനി ഏറ്റെടുക്കുന്നത്. ഇനിമുതല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്നായിരിക്കും ഈ സ്ഥാപനം അറിയപ്പെടുക. പുതിയ പേരില്‍ കമ്പനി രൂപീകരിക്കാന്‍ റിയാബിനെ ചുമതലയേല്‍പ്പിച്ചു.
കേന്ദ്ര പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാസർഗോഡ് ബെല്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എന്നീ കമ്പനികളും വിറ്റഴിക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഈ കമ്പനികള്‍ പൊതുമേഖലയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു
02:08 AM Jul 21, 2018 | Deepika.com