തിരുവനന്തപുരം: ജയിൽ ഐജിയായി എച്ച്. ഗോപകുമാറിനു സ്ഥാനക്കയറ്റം നൽകിയതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ധനവകുപ്പ് റിപ്പോർട്ട്. സ്ഥാനക്കയറ്റം വഴിയുള്ള ജയിൽ ഐജി തസ്തികയില്ലെന്നും ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആഭ്യന്തരവകുപ്പിനു നൽകിയ ധനവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
സോളാർ കേസിൽ സരിത എസ്. നായരുടെ കത്തുമായി ബന്ധപ്പെട്ട ആരോപണവിധേയനായതിനു പിന്നാലെ കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് ഗോപകുമാറിനു ജയിൽ ഐജിയായി സ്ഥാനക്കയറ്റം നൽകിയത്. പക്ഷേ, പിഎസ്സിയും ധനവകുപ്പും ഈ തസ്തിക അംഗീകരിച്ചിരുന്നില്ല. ഐജിയുടെ സ്കെയിൽ നൽകിയതുമില്ല.
ഈ മാസം 31നു വിരമിക്കാനിരിക്കുന്ന ഡിഐജി ബി. പ്രദീപിന് സ്ഥാനക്കയറ്റം ലഭിക്കാനായി ഗോപകുമാർ മൂന്നുമാസത്തെ അവധിയിൽ പ്രവേശിച്ചിരുന്നു. പ്രദീപിന്റെ സ്ഥാനക്കയറ്റ ശിപാർശയുടെ ഫയൽ എത്തിയപ്പോഴാണ് ധനവകുപ്പ് ഇക്കാര്യത്തേ ക്കുറിച്ചു വിശദമായി പരിശോധിച്ചത്. ഗോപകുമാറിന് 2019 വരെ കാലാവധിയുണ്ട്. നേരത്തേ ഐപിഎസ് ഉദ്യോഗസ്ഥരായ ബാബുരാജ്, പോൾ ലെസ്ലി എന്നിവരെ ജയിൽ ഐജിമാരായി നിയമിച്ചിട്ടുണ്ട്.
ജയിൽ ഐജിയുടെ നിയമനം നിയമവിരുദ്ധമെന്ന്
02:08 AM Jul 21, 2018 | Deepika.com