തിരുവനന്തപുരം: കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചു. വോട്ടു ചെയ്യാനെത്തിയ സ്വതന്ത്ര കൗണ്‍സിലർമാരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത് സംഘർഷത്തിന് ഇടയാക്കി. ഇടതു വിദ്യാർഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രണ്ടു ചേരിയിൽ നിന്നായിരുന്നു മത്സരം. കെഎസ്യുവും മത്സര രംഗത്തുണ്ടായിരുന്നു.
15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രണ്ടു സീറ്റു നഷ്ടപ്പെട്ടതൊഴിച്ചാൽ ബാക്കി എല്ലാ സീറ്റിലും എസ്എഫ്ഐ ജയിച്ചു. എഐഎസ്എഫും കെഎസ്യുവും എക്സിക്യൂട്ടീവിൽ ഓരോ സീറ്റ് നേടി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനിയുമായ ശ്യാമിലി ശശികുമാർ ചെയർപേഴ്സണായും എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സംസ്കൃത കോളജ് വിദ്യാഥിയുമായ ശ്രീജിത് ജനറൽ സെക്രട്ടറിയായും വിജയിച്ചു.
കെഎസ്യു പ്രവർത്തകരെ പിന്തുണച്ച രണ്ട് സ്വതന്ത്ര കൗണ്‍സിലർമാരെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തു. പോലീസ് വാഹനത്തിലാണ് ഇവരെ പുറത്തെത്തിച്ചത്. രണ്ടു പേരും പരാതി നൽകിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് പോലീസ് അറിയിച്ചു.
കേരള സർവകലാശാലാ യൂണിയൻ എസ്എഫ്ഐക്ക്
01:55 AM Jul 21, 2018 | Deepika.com