കോഴിക്കോട്: കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് (കെഎഎസ്) നിയമനത്തിനുള്ള പരീക്ഷകളുടെ നടത്തിപ്പിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് സജ്ജമാണെന്ന് പിഎസ്സി ചെയര്മാന് എം.കെ.സക്കീര്‍. ഉന്നത തസ്തികകളില്‍ കേരളീയരായ കൂടുതല്‍ വിദ്യാസമ്പന്നര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കെഎഎസ് സഹായകമാകും. കെഎഎസിലെ സീറ്റുകള്‍ മുഴുവന്‍ മലയാളികള്‍ക്കാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പ്രത്യേക പരീക്ഷയെഴുതിയും നേരിട്ടുള്ള നിയമനവുമാണു കെഎഎസ് വഴി നടപ്പാക്കുന്നത്.
നിയമപരമായ തടസങ്ങളൊന്നും ഇക്കാര്യത്തില്‍ ഇല്ല. ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം കൂടുതല്‍ തസ്തികകളില്‍ ആറുമാസത്തിനകം നടപ്പാക്കും. 40,000 ഉദ്യോഗാർഥികള്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും. സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, സിഡിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ മികച്ച കംപ്യൂട്ടര്‍ ലാബ് സംവിധാനമുള്ള സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകള്‍ , പോളിടെക്നിക്കുകള് എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രം ഒരുക്കും. നാല് ജില്ലകളിലും സ്വന്തം സ്ഥലത്ത് ഓഫീസ് നിർമിച്ച് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സജ്ജമാക്കും. ഓണ്‍ലൈന്‍ സംവിധാനം യാഥാർഥ്യമാവുന്നതോടെ ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, സിവില്‍ പോലീസ് ഓഫീസര്‍ പോലുള്ള കൂടുതല്‍ അപേക്ഷകരുള്ള തസ്തികകള്‍ ഒഴികെ 70 ശതമാനം തസ്തികകളിലും ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ സാധിക്കും. ഉത്തരപേപ്പറുകളില്‍ ബബ്ലിംഗിനിടെയുണ്ടായേക്കാവുന്ന പ്രശ്നങ്ങളും ആള്‍മാറാട്ടവും, പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിലുള്ള തടസങ്ങളുമെല്ലാം ഇതോടെ ഇല്ലാതാവും. കായികതാരങ്ങള്‍ക്ക് നൂറിൽ ഒന്ന് എന്ന രീതിയില്‍ തസ്തികകള്‍ സംവരണം ചെയ്യും. ഇതു കൂടാതെ ദേശീയ, സംസ്ഥാന, അന്തര്‍സംസ്ഥാന മത്സരങ്ങളിലെ വിജയികള്‍, പങ്കെടുത്തവര്‍ എന്നിവര്‍ക്ക് പ്രത്യേകമായി മെറിറ്റോറിയല്‍ മാര്‍ക്ക് നല്‍കും. പരീക്ഷാ ചോദ്യപേപ്പര്‍ തയാറാക്കുന്നതിനുള്ള അധ്യാപകരുടെ പാനല്‍ ഇപ്പോള്‍ മാറ്റാനാവില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വരുന്നുവെന്ന് പ്രചരിപ്പിക്കാന്‍ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. വിവാദങ്ങള്‍ ഒഴിവാക്കാനായി രണ്ടു പരീക്ഷകള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്രകാരം പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം മറ്റൊരു പരീക്ഷ കൂടി നടത്തി പിന്നീട് നിയമനം നടത്താന്‍ മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
കെഎഎസ് നിയമനത്തിനുള്ള പരീക്ഷാ നടത്തിപ്പിനു സജ്ജമാണെന്ന് പിഎസ്സി ചെയര്മാന്
01:55 AM Jul 21, 2018 | Deepika.com