കാഞ്ഞങ്ങാട്: റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് ട്രെയിനുകൾ ഒന്നര മണിക്കൂറോളം വൈകി. കാഞ്ഞങ്ങാടിനും നീലേശ്വരത്തിനുമിടയിൽ പടന്നക്കാട് ലക്ഷംവീട് കോളനിക്കു സമീപത്തെ ട്രാക്കിലാണ് രണ്ടിടത്തായി വിള്ളൽ കണ്ടത്. ലക്ഷംവീട് കോളനിയിലെ താമസക്കാരിയും മരിയൻ ആയുർവേദ നഴ്സിംഗ് ഹോമിലെ ജീവനക്കാരിയുമായ കെ.എം. രജനി രാവിലെ ഏഴോടെ ജോലിക്കുപോകാനായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. ഇവർ ഉടൻ അയൽക്കാരനായ ഓട്ടോഡ്രൈവർ ജഗദീഷിനെയും ഐടിഐ വിദ്യാർഥി പി.എം.പ്രശാന്തിനെയും വിവരമറിയിക്കുകയായിരുന്നു.
ഈസമയം തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ് കടന്നുവരുന്നുണ്ടായിരുന്നു. മൂന്നുപേരും ചേർന്ന് ചുവന്ന ഷാൾ വീശി അപായസൂചന നൽകി ട്രെയിൻ നിർത്തിച്ചു. ഇതിനിടെ പോലീസിലും റെയിൽവേ സ്റ്റേഷനിലും വിവരമറിയിക്കുകയും ചെയ്തു. പിന്നീടുള്ള പരിശോധനയിൽ സമീപം മറ്റൊരു വിള്ളൽ കൂടി കണ്ടെത്തി. കാഞ്ഞങ്ങാട്ടുനിന്ന് സെക്ഷൻ എൻജിനിയർ എൻ.ഇ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി പാളത്തിലെ വിടവിൽ ക്ലിപ്പ് ഘടിപ്പിച്ച് ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു. വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് മാവേലി, മലബാർ, എഗ്മോർ അടക്കമുള്ള നിരവധി ട്രെയിനുകൾ നീലേശ്വരം, ചെറുവത്തൂർ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
സമയോചിത ഇടപെടൽ നടത്തി അപകടം ഒഴിവാക്കാൻ പരിശ്രമിച്ച രജനിയെയും ജഗദീഷ്, പ്രശാന്ത് എന്നിവരെയും വാർഡ് കൗണ്‍സിലർ അബ്ദുൾ റസാക്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കാഞ്ഞങ്ങാട്-മംഗളൂരു പാതയിൽ റെയിൽവേ ട്രാക്കിൽ വിള്ളലുണ്ടാകുന്നത് പതിവായിരിക്കുകയാണ്.
കാഞ്ഞങ്ങാട്ട് റെയിൽവേ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി
01:40 AM Jul 21, 2018 | Deepika.com