പെരുന്പാവൂർ/ഏലപ്പാറ: എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ അഞ്ചു യുവാക്കൾ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായ പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.55നായിരുന്നു അപകടം. നെടുന്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറും ആന്ധ്രയിൽനിന്ന് അയ്യപ്പഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
ഏലപ്പാറ ഫെയർഫീൽഡ് എസ്റ്റേറ്റിൽ സ്റ്റീഫന്റെ മകൻ ജിനേഷ് (22), സെബിനിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരണ്‍ (22), ചെമ്മണ്ണ് എസ്റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി (22), ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ യേശുദാസിന്റെ മകൻ ജെറിൻ (20), ഡ്രൈവറും കോഴിക്കാനം മൂലയിൽ വിൽസന്റെ മകനുമായ വിജയൻ (25) എന്നിവരാണു മരിച്ചത്.
ജെറിന്റെ സഹോദരൻ ജിബിൻ (24), ചെമ്മണ്ണ് എസ്റ്റേറ്റിൽ സോമരാജിന്റെ മകൻ അപ്പു (സുജിത്-22) എന്നിവർക്കാണു പരിക്ക്. ജിബിനെ പെരുന്പാവൂർ സാൻജോ ആശുപത്രിയിലും സുജിത്തിനെ ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജിബിനെ മസ്കറ്റിലേക്കു യാത്രയാക്കാനായി പോകുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അഞ്ചുപേരും മരിച്ചു.
മരിച്ചവരെല്ലാം ഏലപ്പാറയിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. ജിബിൻ ആദ്യമായിട്ടാണു ഗൾഫിലേക്കു പോകുന്നത്. പുലർച്ചെ ഒന്നിനു നെടുന്പാശേരിയിൽ എത്തുക ലക്ഷ്യമാക്കിയാണ് ഇവർ പുറപ്പെട്ടത്. നാലിനായിരുന്നു നെടുന്പാശേരിയിൽനിന്നു വിമാനം. ജിബിനെക്കൂടാതെ മറ്റു രണ്ടു പേർ കൂടി വിദേശത്തേക്കു പോകാനുണ്ടായിരുന്നു. ഇവർ രണ്ടു കാറുകളിലായി മുന്‍പേ സഞ്ചരിച്ച് നേരത്തെ നിശ്ചയിച്ച ഫ്ളൈറ്റിൽ തന്നെ മസ്കറ്റിലേക്കു പോയി.
ടൂറിസ്റ്റ് ബസ് ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തിട്ടുണ്ട്. കാരിക്കോട് വളവ് സ്ഥിരം അപകടമേഖലയാണ്. പരേതയായ ജിൻസ് മേരിയാണ് ജെനീഷിന്റെ മാതാവ്. സഹോദരി: ജെനീഷ. ഉണ്ണിയുടെ മാതാവ്: പ്രമീള. സഹോദരൻ: അനിയൻ. സുധയാണ് ഹരിദാസിന്റെ മാതാവ്: സഹോദരങ്ങൾ: സുജിത്ത്, ഹരിത. ക്രിസ്റ്റീനയാണ് ജെറിന്റെയും ജെബിന്റെയും മാതാവ്. വിജയുടെ മാതാവ്: ജയ. ഭാര്യ: അശ്വതി.
മൃതദേഹങ്ങൾ പെരുന്പാവൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം നാലോടെ ഏലപ്പാറയിലെത്തിച്ചു. വിജയന്റെ സംസ്കാരം വീട്ടുവളപ്പിലും ജെനീഷിന്റെ സംസ്കാരം ബോണാമി സിഎസ്ഐ ചർച്ച് സെമിത്തേരിയിലും നടത്തി.
ഉണ്ണി, കിരണ്‍ എന്നിവരുടെ മൃതദേഹങ്ങൾ ചെമ്മണ്ണ് പൊതുശ്മശാനത്തിലും ജെറിന്റെ മൃതദേഹം ബോണാമി സിഎസ്ഐ ചർച്ച് സെമിത്തേരിയിലും ഇന്നു സംസ്കരിക്കും.
കാർ ബസുമായി കൂട്ടിയിടിച്ച് അഞ്ചു യുവാക്കൾ മരിച്ചു
02:15 AM Jul 20, 2018 | Deepika.com