കോട്ടയം: റബർ ആവർത്തന കൃഷി സബ്സിഡി പുനരാരംഭിക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്ന് ഇന്നലെ ചുമതലയേറ്റ റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ ആനന്ദൻ. റബർ വിലത്തകർച്ച മൂലമുള്ള പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ചെന്നൈ സ്പെഷൽ ഇക്കണോമിക് സോണ് ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണർ കൂടിയായ ആനന്ദൻ ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അന്താരാഷ്ട്രവില, ഡിമാൻഡ്, ക്രൂഡ് ഓയിൽ തുടങ്ങി വിവിധ ഘടകങ്ങൾ റബർ ആഭ്യന്തര വില നിർണയിക്കപ്പെടുന്നതിലെ ഘടകങ്ങളാണ്. റബർ ഉപഭോഗത്തിൽ ചൈനയും ഉത്പാദനത്തിൽ കിഴക്കനേഷ്യൻ രാജ്യങ്ങളുമാണ് മുന്നിൽ. ആഗോളവിപണിയിൽ തുറന്ന കന്പോളവ്യവസ്ഥ നിലനിൽക്കുന്പോൾ വില ഇന്ത്യയുടെ മാത്രം നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ല.
ഉത്പാദനക്ഷമത വർധിപ്പിക്കുകയും ഉത്പാദനച്ചെലവ് കുറയ്ക്കുകയും ചെയ്യുകയാണ് ഇപ്പോൾ അനിവാര്യമായിരിക്കുന്നത്. ഒരു ഹെക്ടറിൽ 1.45 ടണ്ണാണ് നിലവിലെ ഉത്പാദനം. ഗവേഷണത്തിലൂടെ മെച്ചപ്പെട്ട ക്ലോണുകൾ വികസിപ്പിച്ച് ഉത്പാദനം രണ്ടു ടണ്ണായി ഉയർത്തണം. ആഴ്ചയിലൊരിക്കൽ ടാപ്പിംഗ് നടത്തിയാൽ ശരാശരി ഉത്പാദനം കുറയില്ലെന്നു മാത്രമല്ല ടാപ്പിംഗ് തൊഴിലാളി ക്ഷാമത്തിന് പരിഹാരവുമാകും. കേരളത്തിനൊപ്പം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ത്രിപുരയിലും ആസാമിലും ഉത്പാദനത്തോത് വർധിപ്പിക്കേണ്ടതുണ്ട്.
റബർ വിലയിൽ മൂന്നും നാലും വർഷം ഇടവിട്ട് മാന്ദ്യവും ഇടിവും സംഭവിക്കാറുണ്ട്. ഇപ്പോഴത്തെ വിലമാന്ദ്യം വൈകാതെ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
ആവർത്തന കൃഷി സബ്സിഡി രണ്ടു വർഷത്തിലേറെയായി മുടങ്ങിയിരിക്കുന്നത് റബർ ബോർഡിന്റെ സാന്പത്തിക പ്രതിസന്ധിമൂലമാണ്. കൂടുതൽ ഫണ്ട് അനുവദിപ്പിച്ച് പദ്ധതി തുടരാൻ ശ്രമം നടത്തും. കേന്ദ്രസർക്കാർ റബർ കർഷകരെ അവഗണിക്കുന്നുവെന്ന ധാരണയും ആക്ഷേപവും തെറ്റാണ്. കർഷകരെയും വ്യവസായികളെയും ഒരുപോലെ പരിഗണിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ചുമതലയിൽ അടുത്തയിടെ ആവിഷ്കരിച്ച ടാസ്ക് ഫോഴ്സ് റബർ മേഖലയിലെ സുപ്രധാന ചുവടുവയ്പാണ്. റബർ മേഖല നേരിടുന്ന പ്രതിസന്ധികൾ ഈ സമിതി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. റബറിനെ കാർഷികോത്പന്നമായി പ്രഖ്യാപിക്കണമെന്നതാണ് പ്രധാന ശുപാർശ. കിലോയ്ക്ക് 150 ഉറപ്പാക്കുന്ന വിലസ്ഥിരതാ പദ്ധതി സംസ്ഥാനം തുടരുകയും വേണം.
കൃത്രിമ റബറിന്റെ ഇറക്കുമതി സ്വാഭാവിക റബറിന്റെ ഭാവിയെ തകർക്കുമെന്ന് കരുതേണ്ടതില്ല. കൃത്രിമ റബറിന് അതിന്റേതായ മേഖലകളിലേ സാധ്യതയുള്ളു. സ്വാഭാവിക റബറില്ലാതെ വ്യവസായമേഖല മുന്നോട്ടുപോകില്ല. അതിനാൽ റബറിന് ആവശ്യക്കാരില്ലാതെ വരുമെന്ന ആശങ്ക അസ്ഥാനത്താണ്.
റബർ ഇറക്കുമതി വിവിധ നയങ്ങളുടെയും കരാറുകളുടെയും ഫലമായുണ്ടായതാണ്. അതിനാൽ ഇറക്കുമതി നിരോധനം പ്രായോഗികമായി നടപ്പാകില്ല. ഉപഭോഗത്തേക്കാൾ ആഭ്യന്തര ഉത്പാദനം കുറവായിരിക്കെ റബർ ഇറക്കുമതി ചെയ്യാതെ പറ്റില്ല. ഒരു ലക്ഷം ടണ്ണാണ് മാസ ഉപഭോഗം. ആഭ്യന്തര ഉത്പാദനമാകട്ടെ നാൽപ്പതിനായിരം ടണ്ണും. റബർ ബോർഡ് ഒരേ സമയം കർഷകരുടെയും വ്യാപാരികളുടെയും വ്യവസായികളുടെയും ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഒരു വിഭാഗത്തെയും തള്ളിപ്പറയാൻ പറ്റില്ല. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു കപ് ലംപ് ഇറക്കുമതി ചെയ്യുമെന്ന വാർത്തകളിൽ ആശങ്ക വേണ്ട. അതൊരു കേട്ടുകേൾവി മാത്രമാണ്. കേന്ദ്രം ഇക്കാര്യത്തിൽ ചർച്ച നടത്തി കപ് ലംബ് വേണ്ടെന്ന തീരുമാനമെടുത്തിട്ടുണ്ടെന്നും ആനന്ദൻ പറഞ്ഞു.
റെജി ജോസഫ്
റബർ സബ്സിഡിക്കു ശ്രമിക്കും; കപ് ലംബ് ഇറക്കുമതിയില്ല: റബർ ബോർഡ് ചെയർമാൻ എ. ആനന്ദൻ
02:14 AM Jul 20, 2018 | Deepika.com