കൊച്ചി: ജലന്ധർ ബിഷപ്പുമായി ബന്ധപ്പെട്ടുയർന്ന പീഡന ആരോപണത്തേക്കുറിച്ചു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കു നേരത്തേ അറിവുണ്ടായിരുന്നെന്ന തരത്തിൽ ഒരു ഫോണ് സംഭാഷണം ചിലർ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണ ജനകമെന്നു സഭാ കാര്യാലയം. പ്രചരിപ്പിക്കപ്പെടുന്ന ഫോണ് സംഭാഷണത്തെക്കുറിച്ചു നേരത്തേതന്നെ പോലീസിനോടു വിശദീകരിച്ചിരുന്നു.
സന്യാസിനീ സമൂഹത്തിൽ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കന്യാസ്ത്രീ ഫോണ് സംഭാഷണത്തിലൂടെ കർദിനാളിനെ അറിയിച്ചത്. സന്യാസിനീ സമൂഹത്തിന്റെ കാര്യത്തിൽ തനിക്ക് അധികാരമില്ലെന്നതിനാൽ വിഷയം അപ്പസ്തോലിക് നുണ്ഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെയോ ശ്രദ്ധയിൽപ്പെടുത്താൻ ഉപദേശിക്കുകയാണു കർദിനാൾ ചെയ്തത്. തനിക്കു ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ല.
ഇക്കാര്യങ്ങളെല്ലാം പോലീസിനോടും പത്രക്കുറിപ്പിലൂടെയും നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചാരണം നടത്തി സഭയെയും സഭാ നേതൃത്വത്തെയും അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലനീയമാണെന്നും സഭാ കാര്യാലയം പ്രസ്താവനയിൽ പറഞ്ഞു.
കർദിനാളിന്റെ ഫോണ് സംഭാഷണം പ്രചരിപ്പിക്കുന്നതു തെറ്റിദ്ധരിപ്പിക്കാൻ: സീറോ മലബാർ സഭ
01:52 AM Jul 20, 2018 | Deepika.com