തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണ-പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കൾ തമ്മിലടിച്ചു. നോട്ടീസ് വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രതിപക്ഷ അനുകൂല സർവീസ് സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ എം.എസ്. മോഹനചന്ദ്രനും ഭരണ പക്ഷ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ നിയമവിഭാഗം കണ്‍വീനറും അണ്ടർ സെക്രട്ടറിയുമായ ജി. ഗിരീഷ് കുമാറിനും പരുക്കേറ്റു.
ഭരണപക്ഷത്തെ ഗിരീഷ്കുമാർ അടക്കം 50-ലേറെ പേർക്കെതിരേയും പ്രതിപക്ഷത്തെ മോഹനചന്ദ്രനടക്കം ഒൻപതു പേർക്കെതിരേയും കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. നട്ടെല്ലിനു ക്ഷതവും ഇരുകവിളിലും പരിക്കുമേറ്റ മോഹനചന്ദ്രനേയും കഴുത്തിനും മുതുകിലും പരിക്കേറ്റ ഗിരീഷിനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയമവകുപ്പിലെ നോഡൽ സെക്ഷനിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഘർഷം. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം നിയമവകുപ്പിലെ ക്രമം തെറ്റിച്ചുള്ള സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമെതിരേ നോട്ടീസ് വിതരണം ചെയ്തു. വ്യാജ നിയമബിരുദമുള്ള വ്യക്തി ജോലിയിൽ തുടരുന്നതിനെയും നോട്ടീസിൽ പരാമർശിച്ചിരുന്നു. നോട്ടീസിൽ അപകീർത്തികരമായ പരാമർശമുണ്ടെന്ന് ആരോപിച്ചു ഗിരീഷ് കുമാർ വിതരണത്തെ എതിർത്തു. ഇരുവരും വാക്കേറ്റമായതോടെ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി. ഹണിയുടെ നേതൃത്വത്തിലുള്ളവരും സ്ഥലത്തെത്തി. ഇതിനിടയിൽ ഉന്തും തള്ളുമുണ്ടാവുകയും തുടർന്നു കൂട്ട അടിലെത്തുകയുമായിരുന്നു. ഇന്ന് കരിദിനാചരണവും മെല്ലെപ്പൊക്ക് സമരവും നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
സെക്രട്ടേറിയറ്റിൽ ഭരണ - പ്രതിപക്ഷ സർവീസ് സംഘടനാ നേതാക്കൾ തമ്മിലടിച്ചു
01:52 AM Jul 20, 2018 | Deepika.com