ചങ്ങനാശേരി: അഗതികളുടെ അമ്മയും ലോകം ആദരിക്കുകയും ചെയ്യുന്ന വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഒാഫ് ചാരിറ്റിക്കു നേരെയുള്ള നീക്കം ഗൂഢലക്ഷ്യങ്ങളോടെയാണെന്നു ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിസ്വാർഥ ശുശ്രൂഷ ചെയ്യുന്ന സന്യാസിനികൾക്കു നേരെയുള്ള നീക്കങ്ങളും ദുഷ്പ്രചരണങ്ങളും ആസൂത്രിതവും ദുരുദ്ദേശപരവുമാണ്.
രോഗികളും ആലംബഹീനരുമായ അനേകമാളുകൾക്കു ജാതിമതഭേദമെന്യേ നിസ്വാർഥ സേവനം ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റിക്കും വിശുദ്ധ മദർ തെരേസയ്ക്കും എതിരെ കഴിഞ്ഞ കുറേ നാളുകളായി കേന്ദ്രഗവണ്മെന്റും അനുബന്ധ സംവിധാനങ്ങളും ദുഷ്പ്രചാരണങ്ങൾ നടത്തിവരികയാണ്.
ഉപവിയുടെ പ്രവർത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും അവരെ പ്രതിസന്ധിയിലാക്കുന്നതും മതേതര ജനാധിപത്യ ഭാരതത്തിനു ഭൂഷണമല്ല. ഇതിനെതിരേ പൊതുമനഃസാക്ഷി ഉണരണം.വിഷയത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടിയന്തരമായി ഇടപെടണം. അവർക്ക് സുഗമമായി പ്രവർത്തിക്കുന്നതിനുള്ള സാഹര്യങ്ങൾ സൃഷ്ടിക്കണമെന്നും അതിരൂപത പിആർഒ ജോജി ചിറയിൽ, ജാഗ്രതാ സമിതി കോ ഓഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേയുള്ള നീക്കം ഗൂഢലക്ഷ്യത്തോടെ: ജാഗ്രതാ സമിതി
01:40 AM Jul 20, 2018 | Deepika.com