തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്തെ കേന്ദ്രപദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാനിലേക്കു (റൂസ) ള്ള സംസ്ഥാന വിഹിതം എയ്ഡഡ് കോളജുകളും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കണമെന്ന നിർദേശവുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാനത്തെ 102 എയ്ഡഡ് കോളജുകൾക്കു രണ്ടു കോടി രൂപ വീതമാണ് ഇക്കുറി റൂസാ പദ്ധതിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്. ഇതിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമെന്നതാണു റൂസാ വ്യവസ്ഥ. ആദ്യമായാണു സംസ്ഥാനത്തു റൂസാ പദ്ധതിയിലേക്ക് എയ്ഡഡ് കോളജുകൾ ഉൾപ്പെട്ടിരിക്കുന്നത്. സംസ്ഥാന വിഹിതമായി നല്കേണ്ട തുകയുടെ പകുതി അതാത് എയ്ഡഡ് കോളജുകൾ കണ്ടെത്തണമെന്നും ബാക്കി തുക സംസ്ഥാന സർക്കാർ നല്കാമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഓരോ കോളജും 40 ലക്ഷം രൂപ കണ്ടെത്തേണ്ടിവരും.
ഇതുസംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനു കൈമാറി. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ധനവകുപ്പിന്റെ തീരുമാനം ഉണ്ടാകുമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എന്നാൽ, ഇക്കാര്യത്തിൽ എയ്ഡഡ് കോളജ് അധികൃതരുടെ അഭിപ്രായം ഇതുവരെ തേടിയിട്ടില്ല. ധന വകുപ്പിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷം എയ്ഡഡ് കോളജ് മാനേജ്മെന്റുകളുമായി ചർച്ച നടത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സർക്കാർ കോളജുകൾക്കു 40 ശതമാനം തുക പൂർണമായും സംസ്ഥാന സർക്കാരാണു നല്കുക.
ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ച് രണ്ടാം ഘട്ടത്തിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആകെ തുകയുടെ 50 ശതമാനം വരെ കെട്ടിട നിർമാണത്തിന് ഉപയോഗിക്കാം. 40 ശതമാനം തുക നവീകരണ പ്രവർത്തനങ്ങൾക്കും പത്തു ശതമാനം തുക ലൈബ്രറി ഉൾപ്പെടെയുള്ളവയിൽ പുസ്തകങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം.
102 എയ്ഡഡ് കോളജുകൾക്ക് രണ്ടു കോടി രൂപ നല്കുന്നതിനു പുറമേ അഞ്ചു സ്വയംഭരണ കോളജുകൾക്ക് അഞ്ചു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ കോളജുകൾക്കുള്ള സംസ്ഥാന വിഹിതം സംബന്ധിച്ചുതീരുമാനം ആയി ട്ടില്ല. സംസ്ഥാനം നല്കിയ പദ്ധതിരേഖ കേന്ദ്രം അംഗീകരിച്ചുകഴിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന വിഹിതം സംബന്ധിച്ച തീരുമാനം ഉണ്ടായാൽ ഉടൻ തന്നെ ഫണ്ട് കോളജുകൾക്ക് ലഭ്യമാക്കാൻ സാധിക്കും. റൂസാ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ എട്ടു സർക്കാർ കോളജുകളും ഇടംനേടിയിട്ടുണ്ട്.
തോമസ് വർഗീസ്
സർക്കാരും കോളജുകളും തുല്യമായി വഹിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്
01:29 AM Jul 20, 2018 | Deepika.com