തിരുവനന്തപുരം: കാലവർഷം കേരളത്തിനു വരുത്തിയ നാശനഷ്ടങ്ങൾ കേന്ദ്രസംഘം നേരിട്ടെത്തി വിലയിരുത്തണമെന്ന് ആവശ്യപ്പെടാൻ മന്ത്രിസഭാ തീരുമാനം. ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷിസംഘം പ്രധാനമന്ത്രിയെ കാണുമ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടേക്കും. വിവിധ വകുപ്പുകളുമായി ചേർന്നു നഷ്ടം വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയ മുഴുവൻ കുടുംബങ്ങൾക്കും ആയിരം രൂപ വീതം ഒറ്റത്തവണ വിതരണം ചെയ്യും. 17നു വൈകുന്നേരം ആറുവരെ ക്യാമ്പുകളിൽ ഉള്ളവർക്കും തിരിച്ചുപോയവർക്കും സഹായധനം ലഭിക്കും.
വീട്ടുസാധനങ്ങൾ, വസ്ത്രങ്ങൾ മുതലായവ നഷ്ടപ്പെട്ടതു കണക്കിലെടുത്താണു സഹായം നൽകുന്നത്. പാഠപുസ്തകങ്ങളും മറ്റും നഷ്ടമായ കുട്ടികൾക്കു സ്കൂളുകളിൽ അപേക്ഷ സമർപ്പിക്കുന്നതിന് അനുസരിച്ച് അവ നൽകും.
വീടു പൂർണമായി തകർന്നവർക്ക് നാലു ലക്ഷം രൂപ നൽകും. കേന്ദ്രസഹായമായി 95,000 രൂപയും മലയോര മേഖലയിലുള്ളവർക്കുള്ള 1,01,900 രൂപയും ഉൾപ്പടെയാണിത്. വീടു ഭാഗികമായി തകർന്നവർക്കു തോത് കണക്കാക്കി 15,000 രൂപ മുതൽ 75,000 രൂപ വരെ നൽകും. സംസ്ഥാനത്ത് ഇന്നലെ വരെ 68 വീടുകൾ പൂർണമായും 1681 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്തെ 305 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,425 കുടുംബങ്ങളിലെ 37,692 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസത്തെ റിപ്പോർട്ട് ഉദ്ധരിച്ച് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മന്ത്രിസഭാ യോഗത്തെ അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 113.19 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ജില്ലകള്‍ക്ക് അനുവദിച്ച തുക (കോടി രൂപയില്‍).
തിരുവനന്തപുരം - 9.91, കൊല്ലം - 5.06, പത്തനംതിട്ട - 4.06, ആലപ്പുഴ - 10.31, കോട്ടയം - 13.77, ഇടുക്കി - 3.25, എറണാകുളം - 5.59, തൃശൂര്‍ - 2.96, പാലക്കാട് - 9.57, മലപ്പുറം - 26.37, കോഴിക്കോട് - 5.88, വയനാട് - 3.18, കണ്ണൂര്‍ - 7.75, കാസര്‍ഗോഡ് - 5.86.
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെയും അഞ്ചു പേർ മരിച്ചു. ഇതോടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 101 ആയി.
ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് ടീമുകള്‍ കോട്ടയത്തും ആലപ്പുഴയിലുമായി ഇപ്പോഴും സേവനനിരതരാണ്.
കാലവർഷക്കെടുതി: ധനസഹായം കൂട്ടി
02:02 AM Jul 19, 2018 | Deepika.com