കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി ഉൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിൽ. കോളജിലെ അറബിക് സാഹിത്യം മൂന്നാംവർഷ വിദ്യാർഥിയും കാന്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ ചേർത്തല അരൂക്കുറ്റി വടുതല ജാവേദ് മൻസിലിൽ ജെ.ഐ. മുഹമ്മദ് (21), പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച തലശേരി സ്വദേശി ഷാനവാസ് എന്നിവരെയാണു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണു മുഹമ്മദ് എന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാന്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടിയായ മുഹമ്മദിനെ കേരള-കർണാടക അതിർത്തിയിൽനിന്നു ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തെന്നാണു പോലീസിന്റെ വിശദീകരണം. പ്രതിയെ ഇന്നലെ രാവിലെ 10ന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച് അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർമാരായ കെ. ലാൽജി, സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യംചെയ്തു.
സംഭവദിവസം രാത്രി കൊലയാളിസംഘത്തെ മഹാരാജാസ് കോളജ് പരിസരത്തു വിളിച്ചുവരുത്തിയതും അഭിമന്യു, അർജുൻ, രാഹുൽ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കാട്ടിക്കൊടുത്തതും മുഹമ്മദാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നിന് അർധരാത്രി കൊലപാതകം നടന്നയുടൻ മറ്റു പ്രതികൾക്കൊപ്പം ജില്ല വിട്ട മുഹമ്മദ് കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ഒളിവിലായിരുന്നു. അരൂക്കുറ്റിയിലുള്ള മുഹമ്മദിന്റെ വീട്ടിൽ പോലീസ് എത്തുന്നതിനു മുന്പ് മാതാപിതാക്കൾ ഉൾപ്പെടെ ഒളിവിൽ പോയിരുന്നു.
കർണാടകയിലേക്കു കടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണ് കോളുകൾ പിന്തുടർന്നാണു വലയിലാക്കിയത്. അറസ്റ്റിലായ ഇരുവരെയും ഇന്നലെ രാത്രി വൈകി എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ടു പേർകൂടി പിടിയിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
അഭിമന്യുവധം: മുഖ്യപ്രതി അറസ്റ്റിൽ
02:02 AM Jul 19, 2018 | Deepika.com