ഭരണങ്ങാനം: ജോർജ് ദേവസ്യയുടെ നെഞ്ചിലുള്ളതു ദാനഹൃദയമാണ്. മറ്റൊരു ഹൃദയം ഒരുക്കിത്തന്നതും മിടിപ്പിക്കുന്നതും വിശുദ്ധ അൽഫോൻസാമ്മയാണെന്നു പറയുന്പോൾ ഭരണങ്ങാനം പള്ളിക്കവലയിലെ ജോർജിന്റെ കണ്ണുകൾ നിറയും. അൽഫോൻസാമ്മയുടെ ചിത്രങ്ങളും പുണ്യമുഖം പതിച്ച മാലകളും മോതിരങ്ങളും പ്രാർഥനാ പുസ്തകങ്ങളുമായി ഈ പടുതാക്കീഴിൽ ജോർജുണ്ട് വഴിവാണിഭവുമായി. രണ്ടാം ജന്മവും ജീവിക്കാൻ മാർഗവും തന്നനുഗ്രഹിച്ച പുണ്യവതിയുടെ ചിത്രങ്ങൾ അടുക്കി വയ്ക്കുകയാണ് ഭരണങ്ങാനം മുഖാലയിൽ ജോർജ് ദേവസ്യയെന്ന വർക്കിച്ചന്റെ (52) വിറയാർന്ന കൈകൾ.
മൂന്നു പെണ്മക്കളും ഭാര്യ മേരിക്കുട്ടിയും ഭാര്യാമാതാവ് കുട്ടിയമ്മയും ഉൾപ്പെടുന്ന കുടുംബം. റബർ സ്ലോട്ടർ ടാപ്പിംഗും ഭക്തസാധനങ്ങളുടെ വില്പനയും നടത്തി ജീവിച്ചുപോരുന്പോഴാണ് ആറു വർഷം മുൻപ് ഹൃദയപേശികൾ ദുർബലമാകുന്ന അസുഖം ജോർജിനെ കിടക്കയിലാക്കിയത്. ഇദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളുടെ മരണവും ഇതേ അസുഖം ബാധിച്ചായിരുന്നു. തെള്ളകം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാർ വിധിയെഴുതി, ഹൃദയം മാറ്റിവയ്ക്കാതെ ജോർജിനു മറ്റൊരു സാധ്യതയില്ലെന്ന്. ജീവിക്കാനുള്ള ആഗ്രഹവും പ്രാരാബ്ധങ്ങളും കടങ്ങളും കരിവാളിപ്പിച്ച ആ ദിനങ്ങളിലൊക്കെ ജോർജ് പുണ്യകബറിടത്തിൽ കണ്ണീർപ്പൂക്കൾ പൊഴിച്ചുപോന്നു. രോഗം കലശലായതോടെ ഭക്തസാധനക്കച്ചവടവും ടാപ്പിംഗും നിർത്തേണ്ടിവന്നു.
കബറിടം വണങ്ങി വീട്ടിലെത്തിയ ഒരു വൈകുന്നേരമാണ് കാരിത്താസിൽനിന്നും ആ വിളിയെത്തിയത്. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച ചേപ്പാട് സ്വദേശി പ്രസാദിന്റെ ഹൃദയം ലഭിക്കാൻ സാധ്യതയുണ്ട്. അനുയോജ്യമെങ്കിൽ ജോർജിനു നൽകാം. ഉടൻ ആശുപത്രിയിലെത്തുക. കാരിത്താസിലെ തൊറാസിക് സർജൻ ഡോ. രാജേഷ് രാമൻകുട്ടിയുടെ ടീം ലേക്ഷോറിൽപോയി പ്രസാദിന്റെ ഹൃദയമെടുത്ത് കാരിത്താസിലെത്തിച്ച് 2016 മാർച്ച് 20ന്, ഓശാന ഞായറാഴ്ച ജോർജിന്റെ ഹൃദയത്തിനു പകരം തുന്നിച്ചേർത്തു. മാസങ്ങളുടെ ചികിത്സയ്ക്കുശേഷം രണ്ടാം ജന്മമെന്നോണം മറ്റൊരു ഹൃദയവുമായി ജോർജ് വീട്ടിലേക്കു മടങ്ങി. മാസം 15000 രൂപയുടെ മരുന്നു വേണം. മക്കളെ നഴ്സിംഗിനു പഠിപ്പിക്കണം. ഭാര്യക്കും വേണം തൈറോയിഡ് ചികിത്സയ്ക്കു മരുന്ന്. പകരം കിട്ടിയ ഹൃയത്തെ എങ്ങനെ താങ്ങുമെന്നു ചിന്തിച്ചുപോയ കാലം. കൊന്തയും വെന്തിങ്ങയും വിറ്റ് ജീവിക്കാനുള്ള ത്രാണി തരണേയെന്നായിരുന്നു തുടർന്നും അൽഫോൻസാമ്മയോടുള്ള പ്രാർഥന.
ജോർജിന്റെ ജീവിതപ്രാരാബ്ധം അറിയാവുന്ന, തുടർചികിത്സ നൽകിവരുന്ന കാരിത്താസിലെ ഡോ. രാജേഷ് രാമൻകുട്ടിയും ഡോ. ജോണി ജോസഫും അടുത്തയിടെ ജോർജിനോടു പറഞ്ഞു. ആശങ്ക വേണ്ട, ഭരണങ്ങാനത്ത് ഭക്തസാധനങ്ങളുടെ കട തുടങ്ങാൻ ഞങ്ങൾ സഹായിക്കാം. അങ്ങനെ അൽഫോൻസാമ്മയുടെ കാരുണ്യത്തിൽ, ഡോക്ടർമാർ നൽകിയ സാന്പത്തിക സഹായത്തിൽ ജോർജ് ഭരണങ്ങാനം പള്ളിക്കവലയിൽ വീണ്ടും പൂജ്യചിത്രങ്ങൾ വിൽക്കുന്ന വഴിക്കട തുറന്നിരിക്കുന്നു, നിറഞ്ഞ ഹൃദയവുമായി. സാന്ത്വനമായി ഭാര്യ മേരിക്കുട്ടിയുമുണ്ട്.
റെജി ജോസഫ്
അൽഫോൻസാമ്മയുടെ കരുണയുടെ കരുതലിൽ ജോർജിന്റെ ഹൃദയസ്പന്ദനം
01:51 AM Jul 19, 2018 | Deepika.com