കൊച്ചി: വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട യുവനടി പേരു വയ്ക്കാതെ ഹർജി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു. പേരിനു പകരം "എക്സ്' എന്നു രേഖപ്പെടുത്തിയാണു നടി ഹർജി നൽകിയത്. പേരും മേൽവിലാസവുമടക്കമുള്ള വിവരങ്ങൾ മുദ്രവച്ച കവറിൽ ഇതോടൊപ്പം നൽകിയിരുന്നു. ഇതു സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി രജിസ്ട്രിയോടു സിംഗിൾബെഞ്ച് നിർദേശിച്ചു.
പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹൈക്കോടതിയിൽ നൽകുന്ന ഹർജിയിൽ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാൻ അടുത്തിടെ ഹൈക്കോടതി സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ നടിയുടെ ഹർജിയിൽ പോലും പേരുണ്ടായിരുന്നില്ല. പകരം പേരും മേൽവിലാസവുമുൾപ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറിൽ വേറെ നൽകി. ഇത്തരമൊരു നടപടി കൂടുതൽ ഫലപ്രദവും നവീനവുമാണെന്നു വിലയിരുത്തിയാണു സിംഗിൾ ബെഞ്ച് അംഗീകരിച്ചത്.
കേസിന്റെ വിചാരണ വനിതാ ജഡ്ജി അധ്യക്ഷയായ കോടതിയിലേക്കു മാറ്റണമെന്നും കഴിയുമെങ്കിൽ തൃശൂർ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നുമാവശ്യപ്പെട്ടാണു നടി ഹർജി നൽകിയത്. നേരത്തെ നടിയുടെ ഈ ആവശ്യം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു.
നടി പേരുവയ്ക്കാതെ ഹർജി നൽകിയ നടപടി ഹൈക്കോടതി ശരിവച്ചു
01:51 AM Jul 19, 2018 | Deepika.com