മങ്കൊന്പ്: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷികളായ കുട്ടനാട്ടുകാർക്കായി കാരുണ്യഹസ്തം നീട്ടി പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ദേവാലയം. തീർത്തും ഒറ്റപ്പെട്ടിരിക്കുന്ന പുളിങ്കുന്ന് മേഖലയിലുള്ളവർക്ക് ജാതിമത ഭേദമന്യേ പള്ളിയുടെ പാരിഷ്ഹാളും അനുബന്ധമായുള്ള വലിയ അടുക്കളയും വിട്ടുനല്‍കിയാണ് പള്ളി അധികൃതർ മാതൃകയായത്.
പള്ളിയും പരിസരവും വെള്ളത്തിലാണ്. വിശുദ്ധ കുർബാനയടക്കമുള്ള കർമങ്ങൾ പള്ളിമേടയുടെ മുകളിലുള്ള ചെറിയ ഹാളിലാണ് നടത്തുന്നത്.
എന്നാൽ, പാരിഷ്ഹാളിലും അടുക്കളയിലും വെള്ളം കയറിയിട്ടില്ല. വീടുകൾ വെള്ളത്തിലായിരിക്കുന്നവർക്ക് പാരിഷ്ഹാളിൽ താമസിക്കാമെന്നും അടുക്കള ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാമെന്നും പള്ളി വികാരി ഫാ. മാത്യു ചൂരവടി, അസിസ്റ്റന്റ് വികാരി ഫാ. ജിസൻ പോൾ വേങ്ങാശേരി എന്നിവർ അറിയിച്ചു.
ഭക്ഷണം പാകം ചെയ്യാൻ ആവശ്യമുള്ള അരിയും പയറും പാത്രവും പള്ളിയിൽനിന്നു നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രളയമുഖത്തു കനിവിന്റെ വെളിച്ചവുമായി പുളിങ്കുന്ന് ദേവാലയം
01:51 AM Jul 19, 2018 | Deepika.com