കോഴിക്കോട്: സംസ്ഥാനത്തെ കലാലയങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി റിപ്പോര്‍ട്ട് തേടി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കോളജിനു മുന്നിൽ വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കലാലയ രാഷ്ട്രീയ സംഘര്ഷങ്ങളെക്കു റിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എഡിജിപി പി.കെ. വിനോദ്കുമാര്‍ നിര്‍ദേശിച്ചത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കാമ്പസുകളിലെ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്പ്പിക്കുന്നതിനാ യാണ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓരോ റേഞ്ചിൽനിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഇന്റലിജന്‍സ് ആസ്ഥാനത്തെത്തും വിധം തയാറാക്കി നൽകാനാണ് നിര്‍ദേശം.
10 വര്‍ഷത്തെ കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാലയങ്ങളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയുണ്ടെന്നും അതില്‍ പ്രതികളായവര്‍ ആരെല്ലാമാണെന്നുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. കലാലയങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകം, സംഘര്‍ഷം, പരിക്കേറ്റവര്‍, പ്രതികളുടെ ഇപ്പോഴത്തെ സ്ഥിതി തുടങ്ങി എല്ലാവിവരങ്ങളും ശേഖരിക്കണം.
ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചാരണം നടത്താമെന്നും എന്നാല്‍ സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളജിനുള്ളില്‍ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും ഇതു സംബന്ധിച്ച് നേരത്തേ ഇറക്കിയ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുന്‍കാല വിധി നടപ്പാക്കാത്തതിന്റെ പരിണതഫലമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
കലാലയ സംഘര്‍ഷം: റിപ്പോർട്ട് തേടി
01:44 AM Jul 19, 2018 | Deepika.com