കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം രമ്യമായി പരിഹരിക്കാനും സുപ്രീംകോടതി വിധിയനുസരിച്ചു പള്ളിയിൽ പ്രവേശനം അനുവദിക്കാനും സമയം വേണമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ടു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട ഹർജിയിലാണു സംസ്ഥാന ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സിംജി ജോസഫ് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
സുപ്രീംകോടതി ഉത്തരവനുസരിച്ചു നടപടികൾ സ്വീകരിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംസ്ഥാന സർക്കാർ ശ്രമം നടത്തുകയാണെന്നും ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഇരുവിഭാഗങ്ങളും ആരാധനയെ വൈകാരികമായി കാണുന്നതു മൂലം ഏതെങ്കിലും വിഭാഗത്തിനെതിരായ പ്രവർത്തനങ്ങൾ സംഘർഷം ഉണ്ടാക്കിയേക്കും.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇരുവിഭാഗം മതമേലധ്യക്ഷന്മാർക്കും കത്തയച്ചു സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനു നടപടി സ്വീകരിച്ചുവരികയാണ്. ഇവിടെ 2500 കുടുംബങ്ങൾ യാക്കോബായ വിഭാഗത്തിലുള്ളതാണ്. ഓർത്തഡോക്സ് വിഭാഗത്തിന് ഇവിടെ 250 കുടുംബങ്ങളാണുള്ളത്. ഓർത്തഡോക്സ് പക്ഷക്കാർക്കു പ്രവേശനം അനുവദിക്കുന്നതിനു സാവകാശം വേണ്ടതുണ്ട്. സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണു സർക്കാർ ശ്രമം.
ഇരുവിഭാഗവും ആരാധനയ്ക്കു പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു സർക്കാരിനു നിവേദനം നൽകിയിരുന്നു. പാത്രിയർക്കീസ് ബാവ കേരളത്തിലെത്തിയപ്പോൾ മേയ് 25നു മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിനു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ. ഓണം അടുത്ത അവസരത്തിൽ പോലീസിനു വൻ സുരക്ഷാ ചുമതലയുണ്ട്. നിലവിലെ സാഹചര്യത്തിൽ സുപ്രീംകോടതി വിധി അനുസരിച്ചു നടപടി സ്വീകരിക്കുന്നതിനു കൂടുതൽ സമയം അനുവദിക്കണമെന്നു സർക്കാർ നൽകിയ സത്യവാങ്മൂലം ആവശ്യപ്പെടുന്നു.
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം രമ്യമായി പരിഹരിക്കാൻ സമയം വേണമെന്നു സർക്കാർ
01:44 AM Jul 19, 2018 | Deepika.com