തൊടുപുഴ: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത പോലീസിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
ചിങ്ങവനം കരിന്പിൻകാല ഷാപ്പിനു മുന്പിൽ വാഹനം ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയതിനെത്തുടർന്ന് പരിക്കേറ്റ് റോഡിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച മോനിപ്പള്ളി സ്വദേശി ദീപ്തി മാത്യുവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കാണു പോലീസ് കേസെടുത്തത്. ദീപ്തിയുടെ പരാതിയെത്തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനൂപ് സി. നായരെയാണു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.
2017 ഒക്ടോബർ 18നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുന്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരും യുവതികളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറന്പിൽ ബേബിയെ ഇവരുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം അന്നു രാത്രി മരിച്ചു.
ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സയ്ക്കു വേണ്ട സഹായങ്ങൾ ചെയ്ത യുവതിയെയും സുഹൃത്തുക്കളെയും പോലീസ് അഭിനന്ദിക്കുകയും പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ ചിങ്ങവനം പോലീസ് സ്റ്റേഷൻ എസ്ഐ അനൂപ് .സി. നായർ ദീപ്തിയെ സ്റ്റേഷനിൽ വിളിപ്പിക്കുകയും ഇവരുടെ വാഹനം ഇടിച്ചാണ് രോഗി മരിച്ചത് എന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഇതേത്തുടർന്ന് ദീപ്തി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടു പോകുന്നില്ലെന്നുകണ്ടാണ് ദീപ്തി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കവേ ഇടിച്ചു എന്ന് പോലീസ് പറഞ്ഞ വാഹനത്തിൽ യാതൊരു തരത്തിൽ ഉള്ള പോറൽ പോലും ഇല്ല എന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കണക്കിലെടുത്ത കോടതി അന്വേഷണത്തിൽ വൻ വീഴ്ച ഉണ്ടെന്നു നിരീക്ഷിച്ചു. വാഹനത്തിൽ ദീപ്തിക്കൊപ്പം യാത്ര ചെയ്ത യുവതികളുടെ മൊഴി അന്തിമ റിപ്പോർട്ടിൽ കാണാത്തതും അന്വേഷണത്തിലെ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടി.
കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പുനരന്വേഷിച്ച് പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി ജസ്റ്റീസ് ഏബ്രഹാം മാത്യു ഉത്തരവിട്ടു. അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ കേസിൽ സാക്ഷി പോലും ആക്കരുത് എന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കേ പോലീസുകാരുടെ ഈ പ്രവണത ഗൗരവമായി കണക്കാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരിക്കു വേണ്ടി തോമസ്. ജെ. ആനക്കല്ലുങ്കൽ ഹാജരായി.
പോലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
01:44 AM Jul 19, 2018 | Deepika.com