തിരുവനന്തപുരം: കയർ മേഖലയിൽ ഫലപ്രദമായ വിപണി ഇടപെടലുകൾ നടത്തുന്നതിന് കേരള കയർ മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 10 കോടി രൂപ അംഗീകൃത ഓഹരി മൂലധനത്തോടെ കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ അനുമതി നൽകി. കയർ ഉത്പന്നങ്ങളുടെ വിപണനം ആധുനിക സങ്കേതങ്ങളുടെ പിൻബലത്തോടെ മത്സരക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്കറ്റിംഗ് കമ്പനി രൂപീകരിക്കുന്നത്.
നിർദിഷ്ട കമ്പനിയിൽ സംസ്ഥാന സർക്കാരിന് 49 ശതമാനം ഓഹരിയുണ്ടാകും. ബാക്കി 51 ശതമാനം ഓഹരി കേരള സ്റ്റേറ്റ് കയർ കോർപറേഷനും അതുപോലെയുളള സ്ഥാപനങ്ങൾക്കും നൽകും.മത്സ്യബന്ധന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) യിലെ 37 ഫാം തൊഴിലാളികളുടെ ശമ്പളവും അലവൻസും പുതുക്കി നിശ്ചയിക്കും.
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ വായ്പാ കുടിശിക തീർപ്പാക്കുന്നതിന് ജില്ലാതലത്തിൽ അദാലത്ത് സംഘടിപ്പിക്കാൻ അനുമതി നൽകി. 215 കോടി രൂപ ബോർഡിന് പിരിഞ്ഞുകിട്ടാനുണ്ട്. സി-ഡിറ്റിലെ സ്റ്റേറ്റ് സ്കെയിലിൽ ശന്പളം പറ്റുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ ആനുകൂല്യം നൽകും.
കല്ലറ-പാങ്ങോട് സമരത്തിലെ ആദ്യ രക്തസാക്ഷി പണയിൽ കൃഷ്ണപിള്ളയുടെ മകളും വിധവയുമായ സേതു അമ്മയ്ക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർക്കുളള പെൻഷൻ അനുവദിക്കാൻ തീരുമാനിച്ചു.
എല്ലാ പോലീസ് ജില്ലകളിലെയും മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും തൃശൂർ റീജിണൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഹൈടെക് ആക്കുന്നതിനും വിവിധ വിഭാഗങ്ങളിലായി 59 തസ്തികകൾ സൃഷ്ടിക്കും. കേരള സബോർഡിനേറ്റ് ജുഡീഷറിയിലെ കോണ്ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്കുളള നിയമനം പൊതുവിഭാഗത്തിൽ നിന്നു മാറ്റി കേരള സബോർഡിനേറ്റ് ജുഡീഷറിയിൽ സിഎ ഗ്രേഡ് രണ്ട് വിഭാഗം പ്രത്യേകമായി സൃഷ്ടിച്ചു പിഎസ്സി മുഖേന നിയമനം നടത്താൻ മന്ത്രിസഭ അനുമതി നൽകി.
കയർ മാർക്കറ്റിംഗ് കമ്പനി രൂപീകരിക്കും
01:14 AM Jul 19, 2018 | Deepika.com