തിരുവനന്തപുരം: പാർട്ടി മന്ത്രി മാത്യു ടി. തോമസിനെ അധിക്ഷേപിച്ച് ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റിന്റെ പിഎയുടെ വാട്സ്ആപ് പോസ്റ്റ്. ജനതാദൾ-എസ് സംസ്ഥാന സമിതിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലാണ് മന്ത്രി മാത്യു ടി.തോമസ് വർഗീയവാദിയാണെന്ന തരത്തിലുള്ള പോസ്റ്റ് പാർട്ടി പ്രസിഡന്റ് കൂടിയായ എംഎൽഎ കെ. കൃഷ്ണൻകുട്ടിയുടെ പി.എ ടി.ടി. അരുണിന്റെ പേരിൽ വന്നത്.
മന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കിച്ചിരുന്ന ജനതാദൾ-എസിൽ ഇതോടെ പുതിയ വിവാദം കത്തുകയാണ്. സർക്കാർ ജീവനക്കാരനായ എംഎൽഎയുടെ പിഎയുടെ പോസ്റ്റിനെ എതിർത്തും അനുകൂലിച്ചും പാർട്ടി ഭാരവാഹികൾ രംഗത്ത് എത്തിയതോടെ പാർട്ടിക്കുള്ളിൽ ഇതേച്ചൊല്ലി തർക്കം മൂർച്ഛിച്ചു. മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട സർക്കാർ ജീവനക്കാരനെതിരേ കേസെടുക്കണമെന്ന ആവശ്യവും ശക്തമായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ജെഡി-എസ് സംസ്ഥാന നേതൃയോഗത്തിൽ മന്ത്രിക്കെതിരേ വിമർശനമുയർന്നതിനു പിന്നാലെയാണ് പാർട്ടിയുടെ ഔദ്യോഗിക ഗ്രൂപ്പിൽ തന്നെ പ്രസിഡന്റിന്റെ പിഎയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയിൽ 95 ശതമാനം അംഗങ്ങളും പിന്തുണച്ചപ്പോൾ അധികാരം നിലനിർത്താൻ വൃത്തികെട്ട വർഗീയക്കളിയുമായി മാത്യു ടി. തോമസ് വീണ്ടും എന്ന ആമുഖത്തോടെയാണ് പോസ്റ്റ്.
കൊച്ചിയിൽ ചേർന്ന നേതൃയോഗങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാന തർക്കത്തിലെ പരിഹാരം പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ഇടതു സർക്കാർ അധികാരമേറ്റപ്പോഴും തർക്കമുണ്ടായപ്പോൾ ദേവഗൗഡ ഇടപെട്ടാണ് മാത്യു ടി.തോമസിനെ മന്ത്രിയാക്കാനും പകരം പാർട്ടി സംസ്ഥാന പ്രസിഡന്റായി കെ. കൃഷ്ണൻകുട്ടിയെ നിയമിക്കാനും ധാരണയായത്.
മന്ത്രിയെ അധിക്ഷേപിച്ചു സംസ്ഥാന പ്രസിഡന്റിന്റെ പിഎയുടെ പോസ്റ്റ്; ജനതാദളിൽ തർക്കം പുകയുന്നു
12:59 AM Jul 19, 2018 | Deepika.com