തൃശൂർ: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ തൃശൂർ സ്വദേശിയായ ലോക്കോ പൈലറ്റിനെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിയ്യൂർ സ്വദേശി കെ.എൻ.രാജു(50)ആണ് മരിച്ചത്. പുലർച്ചെ 2.30ന് ഡ്യൂട്ടിസമയം അറിയിക്കാൻ എത്തിയ കോൾബോയ് ആണ് ചലനമില്ലാതെ കിടക്കുന്ന രാജുവിനെ ആദ്യം കണ്ടത്.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഷൊർണൂർ ഡിപ്പോയിലെ ലോക്കോ പൈലറ്റാണ് രാജു. ഷൊർണൂരിൽനിന്നു വൈകുന്നേരം എറണാകുളം സൗത്തിൽ എത്തിയ രാജു ലോക്കോ പൈലറ്റിനുള്ള വിശ്രമമുറിയിൽ കിടക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു മധുരയിലേക്ക് പോകുന്ന അമൃത എക്സ്പ്രസിൽ പുലർച്ചെ മൂന്നിനായിരുന്നു ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്നത്. അവശനിലയിൽ കണ്ട രാജുവിനെ സ്റ്റേഷൻ മാസ്റ്ററും മറ്റു ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. രാജു ഏറ്റുമാനൂർ സ്വദശിയാണെങ്കിലും പത്തുവർഷമായി വിയ്യൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യ ഷീല കളമശ്ശേരി പോളിടെക്നിക് കോളജിൽ ലക്ചററാണ്. മകൾ ബംഗളുരുവിൽ പഠിക്കുന്നു.
രാജുവിന്റെ മരണത്തെതുടർന്ന് അമൃത എക്സ്പ്രസ് രണ്ടരമണിക്കൂർ വൈകി. എറണാകുളത്തുനിന്നു മറ്റൊരു ലോക്കോ പൈലറ്റിനെ വിളിച്ചുവരുത്തി അഞ്ചരയോടെയാണ് ട്രെയിൻ പുറപ്പെട്ടത്.
ലോക്കോ പൈലറ്റ് വിശ്രമ മുറിയിൽ മരിച്ചനിലയിൽ
12:59 AM Jul 19, 2018 | Deepika.com