തൃശൂർ: പുല്ലഴി കോൾപാടത്തെ കെഎൽഡിസി ബണ്ട് കനാലിൽ വീണ് സോഫ്റ്റ്വേർ എൻജിനിയർ മരിച്ചു. കനാലിൽ വീണ മറ്റൊരു എൻജിനിയറെ രക്ഷിച്ചു. ഷൊർണൂർ കുന്നത്തുവീട്ടിൽ ബാലചന്ദ്രന്റെ മകൻ ബിജോയ്(24)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇന്നലെ രാവിലെയോടെയാണു മൃതദേഹം കണ്ടെത്താനായത്.
എംജി റോഡിലെ ഐടി സ്ഥാപനമായ എടിഇഇഎസിലെ സോഫ്റ്റ്വേർ എൻജിനിയറാണ് ബിജോയ്. കനാലിൽ കാൽവഴുതി വീണ ബിജോയിയെ രക്ഷിക്കാൻ ചാടിയ സഞ്ജയും വെള്ളത്തിലകപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവർ രക്ഷിച്ചു. എന്നാൽ ബിജോയിയെ രക്ഷിക്കാനായില്ല. പുല്ലഴി പന്ന്യേങ്കര കിണി കോൾപടവിലെ കോൾബണ്ട് കനാലിനോടു ചേർന്ന മോട്ടോർ പുരയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. രേവതിമൂലയിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എൻജിനിയർമാരുടെ സംഘത്തിലെ അഞ്ചുപേർ രാത്രി കോൾബണ്ട് റോഡിലൂടെ നടക്കാനിറങ്ങിയതായിരുന്നു.
വഴുക്കലുണ്ടായിരുന്ന ബണ്ട് റോഡിൽനിന്ന് ബിജോയ് കനാലിലേക്ക് തെന്നിവീഴുകയായിരുന്നു. വെള്ളംനിറഞ്ഞ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നീന്തലറിയാത്ത ബിജോയിയെ രക്ഷിക്കാൻ കൂട്ടുകാരനായ സഞ്ജയും കനാലിലേക്ക് എടുത്തുചാടി. സഞ്ജയിനും നീന്തലറിയില്ലായിരുന്നു. പക്ഷെ നീന്തലറിയാവുന്ന അശ്വിനും ജിയോയും ഒപ്പംചാടി സഞ്ജയിനെ രക്ഷിച്ചു. ബിജോയിക്കുവേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സമീപവാസികളും എത്തി പുലർച്ചെ രണ്ടരവരെ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒമ്പതോടെ ബിജോയ് വീണിടത്തുനിന്നു മുപ്പതടി ദൂരെ ചെളിയിൽ പൂഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിൽ ടൈംസ് ഓഫ് ഇന്ത്യയിൽനിന്നു റിട്ടയർ ചെയ്തയാളാണ് ബിജോയിയുടെ പിതാവ് ബാലചന്ദ്രൻ. മുംബൈയിൽ സോഫ്റ്റ്വേർ എൻജിനീയറായിരുന്ന ബിജോയ് രണ്ടരവർഷം മുമ്പാണ് തൃശൂരിലെ സ്ഥാപനത്തിൽ ചേർന്നത്.അമ്മ ശാരദ. സഹോദരൻ ബിനോയ് (മുംബൈ).
പുല്ലഴി കനാലിൽ വീണ എൻജിനിയർ മരിച്ചു
12:59 AM Jul 19, 2018 | Deepika.com