ചെ റുതോണി: തുലാവർഷകാലത്തു മാത്രം നിറയാറുള്ള ഇടുക്കി ജലാശയം ഇതാദ്യമായി കാലവർഷകാലത്ത് നിറഞ്ഞേക്കാമെന്ന സാധ്യത ഉയർത്തുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ഒന്നരമാസം പിന്നിട്ടപ്പോഴേക്കു ഡാമിലെ ജലനിരപ്പ് പരമാവധിയിൽനിന്ന് 25 അടി താഴെ എത്തി. സംഭരണശേഷിയുടെ 72 ശതമാനം വെള്ളം ഇന്നലെ ഡാമിലുണ്ട്.
കനത്ത മഴ തുടർന്നാൽ കാലവർഷകാലത്തുതന്നെ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കേണ്ടിവരും. 1981ൽ ഒക്ടോബർ 29നും നവംബർ 13നുമിടയിലും 1992ൽ ഒക്ടോബർ 11നും നവംബർ 15നും ചെറുതോണിയിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 2007ലും 2013ലും പരമാവധി സംഭരണശേഷിയായ 2403 അടിയിലേക്കു ജലനിരപ്പ് എത്തിയെങ്കിലും ഷട്ടർ തുറക്കേണ്ടിവന്നിരുന്നില്ല.
ചരിത്രത്തിലാദ്യമായാണു ജൂലൈ പകുതി കഴിഞ്ഞപ്പോൾ ജലസംഭരണം 72 ശതമാനമാകുന്നത്. അണക്കെട്ടിൽ പരമാവധി ജലം താത്കാലികമായി 2408.5 അടിവരെ സംഭരിക്കാം. എന്നാൽ 2403-നുമുകളിലേക്ക് ജലം സംഭരിക്കാറില്ല. ശക്തമായ മഴ തുടരുകയും നീരൊഴുക്ക് കൂടുകയും ചെയ്യുന്നപക്ഷം അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 2403 അടിവരെ ജലം ഉയരാൻ അനുവദിച്ചേക്കില്ല. നീരൊഴുക്ക് കണക്കാക്കി ജലനിരപ്പ് 2401 അടിയിൽ എത്തിയാൽ അണക്കെട്ട് തുറന്നേക്കും. നീരൊഴുക്കിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമേ വെള്ളം പുറത്തേക്കു തുറന്നുവിടുകയുള്ളൂ. ഒഴുകിയെത്തുന്ന വെള്ളവും ജലനിരപ്പും ശരിയായ തോതിലെത്തുന്നതുവരെ ഇപ്രകാരം അണക്കെട്ടിലെ ഷട്ടറുയർത്തുന്നതിനാണ് ഉദ്യോഗസ്ഥതലത്തിൽ ആലോചന നടക്കുന്നത്.
ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ ഒന്നിച്ചു ചേർന്നുള്ളതാണ് ഇടുക്കി പദ്ധതി. ചെറുതോണി അണക്കെട്ടിലാണ് ജലനിരപ്പ് ക്രമീകരിക്കാനുള്ള അഞ്ചു ഷട്ടറുകൾ. പെരിയാറിനു കുറുകെ ഇടുക്കി ആർച്ച്ഡാമും, ചെറുതോണി ആറിനു കുറുകെ ചെറുതോണി ഡാമും, കിളിവള്ളി തോടിനു കുറുകെ കുളമാവ് അണക്കെട്ടും നിർമിച്ചാണ് 65 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ഇടുക്കി ജലാശയം നിർമിച്ചിരിക്കുന്നത്. 650 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വെള്ളമാണ് അണക്കെട്ടിലേക്കൊഴുകി എത്തുന്നത്.
1976-ൽ കമ്മീഷൻചെയ്ത അണക്കെട്ട് പൂർണതോതിൽ വെള്ളം ശേഖരിക്കുന്നത് 1981-ലാണ്. ജലനിരപ്പ് പരമാവധിയിലെത്തിയാൽ ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തുന്പോൾ സെക്കൻഡിൽ 47 ഘനമീറ്റർ ജലം പുറത്തേക്കൊഴുകും. അണക്കെട്ടിലെ ജലനിരപ്പ് 2378 ലെത്തിയാൽ ജലനിരപ്പ് ഒരടി ഉയരാൻ 50.1 കോടി ഘനയടി ജലം വേണം. ജലനിരപ്പ് 2380-ലെത്തിയാൽ ഒരടിവെള്ളം ഉയരാൻ 58.5 കോടി ഘനയടി ജലം വേണ്ടിവരും. ജലനിരപ്പ് 2400 അടിയായാൽ 61. 6 കോടി ഘനയടി ജലം വേണം ഒരടിവെള്ളം അണക്കെട്ടിലുയരാൻ. അണക്കെട്ടിന്റെ വിസ്തൃതി ഉയരം കൂടുംതോറും വർധിച്ചുവരുന്നതാണിതിനു കാരണം.
1807 മില്ലിമീറ്റർ മഴ
സാധാരണ നിലയിൽ ഇടുക്കി അണക്കെട്ട് തുറക്കാൻ 24.78 അടി ജലനിരപ്പ് ഉയരണം. എന്നാൽ നീരൊഴുക്ക് ശക്തമാണെങ്കിൽ അതിനും മുന്പേ അണക്കെട്ടു തുറന്നുവിട്ടേക്കാം. ജൂലൈ പകുതിക്കുതന്നെ അണക്കെട്ട് ഇത്രയും നിറഞ്ഞതാണ് അധികൃതരെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നലെ പദ്ധതിപ്രദേശത്ത് 69.6 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. അണക്കെട്ടിലേക്ക് 61.15 കോടി യൂണിറ്റിനുള്ള വെള്ളം ഒഴുകി എത്തിയിരുന്നു. 154.63 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടിൽ നിലവിലുണ്ട്. ജൂണ് ഒന്നുമുതൽ ഇന്നലെവരെ 1807 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞവർഷം ഈ കാലയളവിൽ 832.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ 61.22 അടി ഉയരത്തിലാണു ജലനിരപ്പ്.
അണക്കെട്ടു തുറന്നാൽ
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ വെള്ളം ചെറുതോണി ആറ്റിലൂടെ ഒഴുകി വെള്ളക്കയത്തിനു സമീപം പെരിയാറിലെത്തും. തുടർന്ന് മുതിരപ്പുഴയാറുമായി സംഗമിച്ച് ലോവർ പെരിയാർ അണക്കെട്ടിലെത്തും. ഇവിടെനിന്നും ഒഴുകുന്ന വെള്ളം ഇടമലയാറുമായിചേർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിലെത്തിച്ചേരും. പിന്നീട് ആലുവ നോർത്ത് പറവൂർ വഴി മുനന്പം കടലിൽ ചെന്നുചേരും. അണക്കെട്ടു തുറന്നുവിട്ടാൽ പെരിയാറിൽ അനധികൃതമായി കൈയേറിയ നിരവധിയാളുകളുടെ ദേഹണ്ഡങ്ങൾ ഒലിച്ചുപോകും. അണക്കെട്ട് തുറക്കുന്നതിന് ദിവസങ്ങൾക്കു മുന്പുതന്നെ അറിയിപ്പു നൽകും. ഉച്ചഭാഷണിയിലൂടെയും അറിയിപ്പു നൽകിയശേഷം മാത്രമേ അണക്കെട്ടു തുറക്കുകയുള്ളൂ.
ബിജു കലയത്തിനാൽ
മഴ ശക്തമായി തുടർന്നാൽ ചെറുതോണി ഡാം തുറന്നേക്കും
12:59 AM Jul 19, 2018 | Deepika.com