തിരുവനന്തപുരം: അവശരും ആലംബഹീനരുമായ ആയിരക്കണക്കിന് ആളുകൾക്ക് അഭയമായ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഇപ്പോൾ ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ചൈൽഡ് ലൈൻ കൊളാബ് സെന്റർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിനുതന്നെ മാതൃകയായ മദർ തെരേസ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ച് അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ സംവിധാനത്തിൽനിന്ന് ഒത്തിരിയേറെ പ്രയാസങ്ങൾ മിഷനറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടിവരുന്നു. മിഷനറീസ് ഓഫ് ചാരിറ്റിയെക്കുറിച്ച് ഏത് അന്വേഷണത്തിനും തയാറാണെന്നും വ്യക്തമാക്കിയശേഷവും അവർക്കെതിരേ കള്ളപ്രചാരണം നടത്തുകയാണ്. കാശിനുവേണ്ടി കച്ചവടം നടത്തുന്നു എന്ന പ്രചാരണം പോലും ഇവർക്കെതിരേ ഉയർത്തുകയാണ്.
മിഷനറീസ് ഓഫ് ചാരിറ്റിക്കു പിന്നാലെ സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശിനെതിരേയും ഇപ്പോൾ കടന്നാക്രമണം നടത്തിയിരിക്കുന്നു. ഇതും ഏറെ വേദനിപ്പിക്കുന്ന സ്ഥിതിയാണെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. ആയിരക്കണക്കിനു കുട്ടികൾക്ക് നന്മയുടെ നല്ലമാർഗം കാട്ടിക്കൊടുക്കാൻ കഴിഞ്ഞ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഷനറീസ് ഓഫ് ചാരിറ്റിക്കു സർക്കാരിൽനിന്ന് ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു: ഡോ. എം. സൂസപാക്യം
12:36 AM Jul 19, 2018 | Deepika.com