കൊച്ചി: കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതിയുടെ ജോലികൾക്ക് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. കൊച്ചി ഉദ്യോഗമണ്ഡലിൽ പൈപ്പുകൾ കയറ്റിയിറക്കുന്ന ജോലി വിവിധ ചുമട്ടുതൊഴിലാളി സംഘടനകളുടെ എതിർപ്പ് മൂലം തടസപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കു പ്രകൃതിവാതകം വിതരണം ചെയ്യാനായി നടപ്പാക്കുന്ന കൊച്ചി - മംഗലാപുരം പൈപ്പ്ലൈൻ 3,300 കോടി രൂപയുടെ പദ്ധതിയാണ്. വലിയ പൈപ്പുകളാണ് പദ്ധതിക്കുവേണ്ടി കൊണ്ടുവരുന്നതെന്നും ആധുനിക മെഷീൻ സംവിധാനം ഉപയോഗിച്ചാണ് ഇവ കയറ്റിയിറക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പ്രത്യേക പരിശീലനം നേടിയവരാണ് ചെയ്യുന്നത്. ഈ മേഖലയിൽ വിദഗ്ധ പരിശീലനം ലഭിക്കാത്ത യൂണിയൻ അംഗങ്ങളെ ജോലിക്കായി നിയോഗിക്കാനാവില്ലെന്നു ഹർജിക്കാർ വിശദീകരിച്ചു.
പദ്ധതി പ്രദേശത്തെ കയറ്റിയിറക്ക് ജോലിയിൽ ട്രേഡ് യൂണിയൻ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നും അല്ലാത്തപക്ഷ നോക്കുകൂലി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണ് ഗെയിലിന്റെ പ്രവർത്തനങ്ങൾക്കു സംരക്ഷണം നൽകാൻ ഡിജിപി, ആലുവ റൂറൽ എസ്പി, ഏലൂർ എസ്ഐ എന്നിവർക്കു ഹൈക്കോടതി നിർദേശം നൽകിയത്.
അതേസമയം, വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തതും ക്രെയിൻ ഉപയോഗിക്കാത്തതുമായ കയറ്റിയിറക്ക് ജോലികൾക്ക് തങ്ങളെ പരിഗണിക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചുമട്ടു തൊഴിലാളി നിയമപ്രകാരം രൂപം നൽകിയ ബോർഡ് മുന്പാകെയോ ജില്ലാ ലേബർ ഓഫീസർ മുന്പാകെയോ ഉന്നയിക്കാമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിധിയുടെ അടിസ്ഥാനത്തിൽ വിദഗ്ധ പരിശീലനം വേണ്ടാത്ത ജോലികൾക്കു പുറത്തുനിന്ന് ആളെ എടുക്കരുതെന്നും അത്തരം അനുബന്ധ കയറ്റിയിറക്ക് ജോലികൾക്കു കേരള ചുമട്ടു തൊഴിലാളി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്നും വിധിയിൽ പറയുന്നു.
ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിക്കാൻ പോലീസ് സംരക്ഷണം
12:36 AM Jul 19, 2018 | Deepika.com