കൊച്ചി: കാന്പസ് രാഷ്ട്രീയത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി. കാന്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന മുൻ ഉത്തരവുകൾ സർക്കാർ പാലിക്കാത്തതിനാലാകാം എറണാകുളം മഹാരാജാസ് കോളജിൽ അഭിമന്യു എന്ന വിദ്യാർഥിയുടെ കൊലപാതകമുണ്ടായതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
എസ്എഫ്ഐ നേതാവായ അഭിമന്യുവിന്റെ കൊലപാതകത്തെത്തുടർന്നു കലാലയ രാഷ്ട്രീയം നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധികൾ പാലിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ചെങ്ങന്നൂർ സ്വദേശി എസ്.എൽ. അജോയ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിശദമായ സ്റ്റേറ്റ്മെന്റ് മൂന്നാഴ്ചയ്ക്കകം സർക്കാർ നൽകാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നു സർക്കാർ വാദിച്ചു. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല. മുന്പ് ഇത്തരം ഹർജികൾ പരിഗണിച്ചപ്പോഴും 2009 ലും കലാലയ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ നടപടിയെടുത്തില്ലെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.
കാന്പസ് തെരഞ്ഞെടുപ്പു സമയങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ, അങ്ങനെയുള്ള സമയത്തല്ല ഈ കൊലപാതകം. ഇതു ദാരുണമായിപ്പോയി. ചില രാഷ്ട്രീയ പാർട്ടികൾക്കു കാന്പസുകളിൽ ഓഫീസുകളുണ്ടെന്ന് ആക്ഷേപമുണ്ട്. ഇതു ഗൗരവമേറിയ വിഷയമാണ്. കലാലയങ്ങൾ വിദ്യാഭ്യാസത്തിനും അറിവ് പകരാനുമൊക്കെയുള്ളതാണ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രവർത്തനങ്ങൾ കാന്പസിലേക്ക് ഒളിച്ചുകടത്താൻ അനുവദിക്കരുത്.
വിദ്യാർഥികൾക്ക് രാഷ്ട്രീയനിലപാടുകളുണ്ടാവാം. പക്ഷേ, സ്വന്തം നിലപാട് ബലം പ്രയോഗിച്ചു മറ്റുള്ളവരിൽ അടിച്ചേൽപിക്കരുത്. ബലംപ്രയോഗിച്ചുള്ള ആശയപ്രചാരണം വേണ്ട. സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാടുകളോടു യോജിക്കാത്തവരെ കൊല്ലുന്ന സാഹചര്യം അനുവദിക്കാനാവില്ല- ഹൈക്കോടതി വാക്കാൽ പറഞ്ഞു. സ്വകാര്യ കോളജുകൾ മുന്പ് കോളജുകളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കെതിരേ ഹർജി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാർ കലാലയത്തിലാണു വിദ്യാർഥി കൊല്ലപ്പെട്ടത്. ഈ അവസരത്തിലാണു കാന്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധികൾ നടപ്പാക്കുന്നതു സംബന്ധിച്ചു സ്റ്റേറ്റ്മെന്റ് നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. ഹർജി ഹൈക്കോടതി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
കാന്പസ് കൊലപാതകം: ഇനിയൊരു ജീവൻ പൊലിയുന്നത് അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി
02:00 AM Jul 18, 2018 | Deepika.com