തിരുവനന്തപുരം: കലിതുള്ളിപ്പെയ്യുന്ന കാലവർഷത്തിൽ ദുരിതത്തിനു ശമനമില്ലാതെ കേരളം. ഒരിടവേളയ്ക്കു ശേഷം കരുത്താർജിച്ച കാലവർഷത്തിൽ മധ്യകേരളത്തിലെ ജനജീവിതം ദുഃസഹമായി തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതു മുതൽ മഴക്കെടുതിയെ തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ ഇതുവരെ 95 പേരാണ് മരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് ആറു പേർ മരണമടഞ്ഞു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം, കാസർഗോഡ് ജില്ലകളിലാണ് മരണങ്ങളുണ്ടായത്. മൂന്നുപേരെ കാണാതായി.മഴക്കെടുതിയെ തുടർന്നുണ്ടായ അപകടങ്ങളിൽ കാണാതായവരുടെ എണ്ണം ഇതോടെ ഒൻപതായി.
കടുത്തുരുത്തിയിൽ പാടത്തെ വെള്ളക്കെട്ടിൽ പതിന്നാലുകാരൻ മുങ്ങി മരിച്ചു. കാരിക്കോട് ഐക്കരകുഴിയിൽ പരേതനായ ജിനുവിന്റെ മകൻ അലൻ (14) ആണ് മരിച്ചത്. കാരിക്കോട് മൂർക്കാട്ടിപടി ഇറന്പിൽ പാടശേഖരത്തിലാണ് അപകടം.
മാവേലിക്കര ടിഎ കനാലിനു സമീപം വെള്ളത്തിൽ വീണു പള്ളിയാവട്ടം തെങ്ങുംവിളയിൽ രാമകൃഷ്ണൻ (69) മരിച്ചു. ചാണകം വാരിയ ചട്ടി കഴുകുവാൻ ടിഎ കനാലിനു സമീപത്ത് എത്തിയപ്പോൾ വീണതാണെന്നാണുകരുതുന്നത്.
മാന്നാർ ചെന്നിത്തല പാടശേഖരത്ത് താറാവിൻ കൂട്ടങ്ങളെ തീറ്റുന്നതിനിടയിൽവള്ളം മറിഞ്ഞ് കർഷകൻ മരിച്ചു. ചെന്നിത്തല-തൃപ്പെരുന്തറ ഒന്നാം വാർഡിൽ തൂവൻതറയിൽ മാത്യു(ബാബു-63)വാണ് മരിച്ചത്.
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് കാലവർഷ മഴയുടെ കനത്ത ദുരിതം പേറുന്നത്. ദിവസങ്ങളായി തുടരുന്ന മഴയിൽ ഈ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ മഴയ്ക്കു താത്കാലിക ശമനമുണ്ടായെങ്കിലും വെള്ളമിറങ്ങാത്തതിനാൽ ദുരിതം തുടരുകയാണ്. കനത്ത മഴയിൽ റോഡുകളിലും റെയിൽവേട്രാക്കുകളിലും വെള്ളം കയറിയതിനെ തുടർന്നും മണ്ണിടിച്ചിലിനെ തുടർന്നും മരം ഒടിഞ്ഞുവീണും തടസങ്ങളുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ റോഡ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. കനത്ത മഴയെ തുടർന്ന് മലവെള്ളമിറങ്ങി ആറുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്.
വീടുതകർന്നും വീടുകളിൽ വെള്ളംകയറിയും 37,692 പേർ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. 119 ക്യാമ്പുകൾ കൂടി ഇന്നലെ തുറന്നു. ഇതോടെ സംസ്ഥാനത്താകെ 305 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ 86 ക്യാമ്പുകളും കോട്ടയത്ത് 83 ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. എറണാകുളത്ത് 54, പത്തനംതിട്ടയിൽ 28, വയനാട്ടിൽ 22, തൃശൂരിൽ 20 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കനത്ത മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ട്.
മഴ: ദുരിതത്തിനു ശമനമില്ല
02:00 AM Jul 18, 2018 | Deepika.com