കടുത്തുരുത്തി: പാടത്തെ വെള്ളക്കെട്ടിൽ പതിന്നാലുകാരൻ മുങ്ങി മരിച്ചു. കാരിക്കോട് ഐക്കരകുഴിയിൽ പരേതനായ ജിനുവിന്റെ മകൻ അലൻ (14) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നു കാരിക്കോട് മൂർക്കാട്ടിപടി ഇറന്പിൽ പാടശേഖരത്തിലാണ് അപകടം.
കൂട്ടുകാരുമൊത്ത് വെള്ളം കാണുന്നതിനു വീട്ടിൽ നിന്നും സൈക്കിളിൽ ഇറന്പിൽ പാടശേഖരത്തിൽ എത്തിയതായിരുന്നു അലൻ. അലൻ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട് കൂട്ടുകാർ ബഹളം വച്ചതിനെത്തുർന്ന് നാട്ടുകാർ ഓടിയെത്തി അലനായി തിരച്ചിൽ നടത്തിയെങ്കിലും അര മണിക്കൂറിന് ശേഷമാണ് കണ്ടെത്താനായത്. ഉടൻ തന്നെ അലനെ നാട്ടുകാരും വെള്ളൂർ പോലീസും ചേർന്ന് പൊതിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിറവം എംകെഎം ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർഥിയാണ് അലൻ. വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അലന്റെ പിതാവ് ജിനു രണ്ട് വർഷം മുന്പാണ് മരത്തിൽ നിന്ന് വീണ് മരിച്ചത്. അമ്മ ലൂസി (കുഞ്ഞുമോൾ). സഹോദരി അലീന.
വെള്ളക്കെട്ടിൽ വീണു പതിന്നാലുകാരൻ മരിച്ചു
01:33 AM Jul 18, 2018 | Deepika.com