തിരുവനന്തപുരം: കാലവർഷക്കെടുതികൾ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
അമേരിക്കൻ സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം വീഡിയോ കോണ്‍ഫറൻസ് വഴി ജില്ലാ കളക്ടർമാരുമായി കാലവർഷക്കെടുതികൾ വിലയിരുത്തി.വെള്ളപ്പൊക്കപ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കണം. പകർച്ചവ്യാധികൾക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കണം.
മഴക്കെടുതിയിൽ ഇതുവരെ എട്ടു കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.കിടപ്പാടം നഷ്ടപ്പെട്ട 26,833 പേർ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്. 186 ക്യാന്പുകളാണ് ഇന്നലെവരെ തുറന്നത്.
ഏറ്റവുമധികം ദുരിതാശ്വാസക്യാന്പുകൾ ആലപ്പുഴ ജില്ലയിലാണ്. അവിടെ 75 ക്യാന്പുകളിൽ 4199 കുടുംബങ്ങളിലെ 19,708 പേരാണു കഴിയുന്നത്. കൊല്ലത്ത് മൂന്നു ക്യാന്പുകളിലായി 46 കുടുംബങ്ങളിലെ 218 പേരും പത്തനംതിട്ടയിൽ 22 ക്യാന്പുകളിലായി 340 കുടുംബങ്ങളിലെ 940 പേരുമുണ്ട്. കോട്ടയത്ത് 22 ക്യാന്പുകളിലായി 115 കുടുംബങ്ങളിലെ 753 പേരെയും വയനാട്ടിൽ 22 ക്യാന്പുകളിലായി 422 കുടുംബങ്ങളിലെ 1657 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇടുക്കിയിൽ രണ്ടു ക്യാന്പുകളിലായി ഏഴു പേരും എറണാകുളത്ത് 29 ക്യാന്പുകളിലായി 970 കുടുംബങ്ങളിലെ 3254 പേരും തൃശൂരിൽ ആറ് ക്യാന്പുകളിലായി 44 കുടുംബങ്ങളിലെ 139 പേരെയും മാറ്റിപ്പാർപ്പിച്ചു.
നഷ്ടപരിഹാരം നൽകാൻ അമാന്തമരുത്: മുഖ്യമന്ത്രി
01:30 AM Jul 17, 2018 | Deepika.com