അന്പലപ്പുഴ: മൂന്നു ദിവസമായി പുറംകടലിൽ അലഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജ് ഇന്നലെ രാവിലെ എട്ടോടെ നീർക്കുന്നം തീരത്തടിഞ്ഞു. കപ്പലിനു പിന്നിൽ കെട്ടിവലിച്ചുകൊണ്ടു പോകുകയായിരുന്ന ബാർജ് ശക്തമായ തിരമാലയിൽപ്പെട്ട് വടം പൊട്ടി കരയ്ക്കടിഞ്ഞതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇന്തോനേഷ്യയിൽനിന്നു 180 മീറ്റർ നീളമുള്ള കപ്പലും ഫൈബർ ബോട്ടും കയറ്റിവന്നതായിരുന്നു ബാർജ്. ഇറാനിൽനിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പൽ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാർജും വേർപെട്ടു. കപ്പൽ പുറംകടലിൽ നങ്കൂരമിട്ടതായും കോസ്റ്റൽ പോലീസ് അറിയിച്ചു.
പുറംകടലിൽ കപ്പലുകളിൽനിന്നു ചരക്കുകൾ തുറമുഖത്തെത്തിക്കാനാണ് ബാർജ് ഉപയോഗിക്കുന്നത്. ബാർജിലെ സ്പീഡ് ബോട്ടിനുള്ളിൽ ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരുമുണ്ടായിരുന്നു. നേവൽ ബേസ് അധികൃതരുടെ അനുമതി ലഭിക്കാതിരുന്നതിനെത്തുടർന്ന് ഇവർക്കു തീരത്തിറങ്ങാനായില്ല.
രാവിലെ എട്ടിനുതന്നെ അന്പലപ്പുഴ സിഐയും കോസ്റ്റൽ പോലീസും കൊച്ചിലെ നേവൽ ബേസില ജില്ലാ പോർട്ട് ഓഫീസിൽ വിവരം ധരിപ്പിച്ചെങ്കിലും വൈകുന്നേരം 6.15 നാണ് കര, നാവിക, വ്യോമസേന അധികൃതർ സംഭവസ്ഥലത്തെത്തിയത്. കൊച്ചി യൂണിറ്റ് കോസ്റ്റ് ഗാർഡ് സേന ബാർജിൽ പരിശോധന നടത്തി.
ജില്ലാ പോലീസ് മേധാവി, ജില്ലാ കളക്ടർ എന്നിവരുമായി ഇവർ ചർച്ച നടത്തിയ ശേഷം മാത്രമേ സ്പീഡ് ബോട്ടിലുള്ളവരെ കരയ്ക്കെത്തിക്കുകയുള്ളൂ. എന്നാൽ, ആലപ്പുഴ ജില്ലാ പോലീസ് ചീഫ് സുരേന്ദ്രന്റെ നിർദേശപ്രകാരം ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി, അന്പലപ്പുഴ സിഐ ബിജു വി. നായർ, കോസ്റ്റൽ പോലീസ് എസ്ഐ രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും തീരത്തു നിലയുറപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇന്നലെ നീർക്കുന്നം തീരത്തെത്തിയത്.
കപ്പലിൽനിന്നു വേർപെട്ട ബാർജ് അന്പലപ്പുഴ നീർക്കുന്നം തീരത്തടിഞ്ഞു
01:22 AM Jul 17, 2018 | Deepika.com