കട്ടപ്പന: കൊല്ലം മുളങ്കാടകത്ത് സീരിയൽ നടിയുടെ വീട്ടിൽനിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും നിർമാണ ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ മൂന്നുപേർ കൂടി പിടിയിലായി.
ഇടുക്കി തോപ്രാംകുടി വാതല്ലൂർ ജോബിൻ ജോസഫ് (27), കൊല്ലംപറന്പിൽ റിജോ (38), അരുണ്‍ മൈലിക്കുളത്ത് (22) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കട്ടപ്പന സി.ഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്.
സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്നുപേരും വിവിധ സ്ഥലങ്ങളിൽ ഡ്രൈവർമാരാണ്. അറസ്റ്റിലായ റിജോയ്ക്ക് ഇലക്ട്രിക് പണികൾ അറിയാമെന്ന് മനസിലാക്കിയ ഒന്നാം പ്രതി ലിയോ, റിജോയെ കൊല്ലത്തെ നടിയുടെ വീട്ടിൽ നോട്ട് നിർമാണത്തിനായി കൂട്ടിക്കൊണ്ടുപോയിരുന്നു.
20 ദിവസം റിജോ സഹായിയായി ഇവിടെനിന്നു. കൂടുതൽ ആളുകളെ സഹായത്തിന് ആവശ്യമുണ്ടായതിനാൽ ജോബിനെയും അരുണിനെയും കൂടെക്കൂട്ടി. കള്ളനോട്ടടിക്കാനുള്ള പേപ്പർ മുറിക്കലും അച്ച് തയാറാക്കലുമായിരുന്നു ഇവരുടെ ജോലി. പതിനായിരം രൂപ വീതം ഇവർക്ക് ഇതിന് ലഭിച്ചു. റിജോ ക്രിമിനൽ കേസിലെ പ്രതിയാണ്. ഇതിനിടെ നടിയുടെ അമ്മ രമാദേവിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.
സീരിയൽ നടി ഉൾപ്പെട്ട കള്ളനോട്ട് കേസ്: മൂന്നു പേർ കൂടി പിടിയിൽ
01:00 AM Jul 17, 2018 | Deepika.com