പേരാവൂർ: നാലംഗ കുടുംബം സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണ് വിദ്യാർഥിനി മരിച്ചു. മാതാപിതാക്കളും ഓട്ടോ ഡ്രൈവറുമടക്കം നാലു പേർക്ക് പരിക്കേറ്റു. കോളയാട് ആര്യപറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക് സെലീന ദമ്പതികളുടെ മകൾ സിതാര (20) യാണു മരിച്ചത്. സിതാരയ്ക്കൊപ്പമുണ്ടായിരുന്ന സിറിയക് (49), സെലീന (48), സെലീനയുടെ സഹോദരി പ്രസന്ന (46), ഡ്രൈവർ ആലച്ചേരി സ്വദേശി എടക്കോട്ടയിൽ വിനോദ് (43) എന്നിവരെ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വിനോദിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇരിട്ടിപേരാവൂർ റോഡിൽ എടത്തൊട്ടിക്കും കല്ലേരിമലയ്ക്കും ഇടയിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്ന് ആര്യപറമ്പിലെ വീട്ടിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് റോഡരികിലെ കൂറ്റൻ മരം കടപുഴകി വീഴുകയായിരുന്നു.
അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു. മരത്തിന്റെ കമ്പുകൾ തലയിലിടിച്ചാണ് സിതാര മരിച്ചത്. പേരാവൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കുവാനായി പോകവെ ഇതുവഴിയെത്തിയ സണ്ണി ജോസഫ് എംഎൽഎയുടെ കാറിലാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വഴിമധ്യേ സിതാര മരിച്ചു. കണ്ണൂർ ഗവ. ഐടിഐയിൽ പഠനം പൂർത്തിയാക്കിയ സിതാര എറണാകുളത്ത് ഒരു സ്ഥാപനത്തിൽ പരിശീലനം നടത്തിവരികയായിരുന്നു. സിതാരയുടെ ഏകസഹോദരൻ സിജോ അഞ്ചു മാസം മുന്‍പ് ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഇരിട്ടിപേരാവൂർ റൂട്ടിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നുണ്ട്. അടിയന്തരമായി ഇവ നീക്കംചെയ്യണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
സിജോയ്ക്കു പിന്നാലെ സിതാരയും
പേരാവൂർ: ദുരന്തങ്ങൾ വിട്ടൊഴിയാതെ കണ്ണീർ വാർക്കുന്ന ആര്യപറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക് സെലീന ദന്പതികളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പ്രിയപ്പെട്ടവരും നാട്ടുകാരും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദന്പതികളുടെ മകൻ സിജോ സിറിയക് ബംഗളൂരുവിൽ ബൈക്കപകടത്തില്‍ മരിച്ചത്. സിജോയുടെ വേര്‍പാട് തീർത്ത ആഘാതം വിട്ടുമാറുംമുന്പാണ് ഏക പ്രതീക്ഷയായ മകള്‍ സിതാര ഇന്നലെ ഓട്ടോയ്ക്കുമുകളിൽ മരംവീണ് മരിച്ചത്. മകന്റെ വേർപാടിൽ മനംനൊന്തു കഴിയുന്ന മാതാപിതാക്കൾക്ക് താങ്ങായി നിന്നത് സിതാരയായിരുന്നു. ഓട്ടോയ്ക്കു മുകളിൽ മരംവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ സിറിയക്കും സെലീനയും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മകനു പിന്നാലെ ഏകമകളുടെയും വേർപാടിൽ മനമുരുകി കരയുന്ന ഇവരെ സാന്ത്വനിപ്പിക്കാനാവാത്ത അവസ്ഥയിലാണ് ആശുപത്രിജീവനക്കാരും.
ഓട്ടോറിക്ഷയിൽ മരം വീണ് വിദ്യാർഥിനി മരിച്ചു
02:42 AM Jul 16, 2018 | Deepika.com