തിരുവനന്തപുരം: ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വ്യാപക നാശനഷ്ടം. മൂന്നു പേർ മരിച്ചു. ഒഴുക്കിലും വെള്ളക്കെട്ടിലുംപെട്ട് അഞ്ചുപേരെ കാണാതായി. ഇന്നലെ മാത്രം 325 വീടുകൾ തകർന്നതായാണ് ഔദ്യോഗിക കണക്ക്. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിലും വ്യാപക നാശമുണ്ട്.
കടലാക്രമണത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും തീരദേശപാതകൾ അടക്കം തകർന്നു. തിരുവനന്തപുരം ജില്ലയിൽ വലിയതുറ, അഞ്ചുതെങ്ങ് മേഖലയിൽ രൂക്ഷമായ കടലാക്രമണം രാത്രിയും തുടരുകയാണ്. പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും ഒട്ടേറെ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്നു കെഎസ്ഇബി അധികൃതർ അറിയിച്ചു. മരങ്ങൾ പിഴുതുവീണതിനെത്തുടർന്നു റോഡ് ഗതാഗതവും പലേടത്തും തടസപ്പെട്ടു.
സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 3,000ത്തിലേറെപേരെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റ് ആലപ്പുഴ ചേർത്തല സ്വദേശിനി സുഭദ്ര (62) മരിച്ചു. കണ്ണൂരിൽ മരം ഒടിഞ്ഞു വീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിലെ യാത്രക്കാരിയായ യുവതി മരിച്ചു. കോഴിക്കോട് മരം പിഴുതു വീണു സ്ത്രീ മരിച്ചു.
വയനാട് ജില്ലയിൽ ഇന്നലെ ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതായി. തിരുവനന്തപുരം കള്ളിക്കാട് മൈലക്കര പാലത്തിൽനിന്നു നെയ്യാറിലേക്കു വീണ പെണ്കുട്ടിയെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിലായി ഇടുക്കിയിൽനിന്നു മൂന്നുപേരെയും പാലക്കാടുനിന്ന് ഒരാളെയും കാണാതായിട്ടുണ്ട്.
ഇന്നലെ 319 വീടുകൾ ഭാഗികമായും ആറു വീടുകൾ പൂർണമായും തകർന്നു. കഴിഞ്ഞ മേയ് അവസാനത്തോടെ തുടങ്ങിയ കാലവർഷത്തിൽ ഇതുവരെ 7,750 വീടുകൾ തകർന്നതായാണു കണക്ക്. സംസ്ഥാനത്തെ 321 കിലോമീറ്റർ റോഡുകൾ തകർന്നു. ഇതിൽ 314.55 കിലോമീറ്ററും പഞ്ചായത്തു റോഡുകളാണു തകർന്നത്. ജില്ലാ റോഡുകളും സംസ്ഥാന ഹൈവേയും അടക്കം ഏഴു കിലോമീറ്റർ ഭാഗത്തു പൂർണമായി തകർന്നു.
സംസ്ഥാനത്തു കനത്ത മഴ, വ്യാപക നാശം; 3 മരണം, 5 പേരെ കാണാതായി
02:42 AM Jul 16, 2018 | Deepika.com