കുന്നംകുളം: ഉപജീവനമാർഗമായ തട്ടുകട പൂട്ടിച്ചതുമൂലം ആത്മഹത്യ ചെയ്യേണ്ടിവന്ന തെക്കേപ്പുറം വിബീഷിന്റെ (കുട്ടാപ്പു) മരണത്തിന് ഉത്തരവാദികളായ നഗരസഭാ സെക്രട്ടറിക്കും വൈസ് ചെയർമാനുമെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് കുന്നംകുളത്ത് ഹർത്താൽ നടത്താൻ ബി എംഎസ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് ബിജെപി പിന്തുണയുണ്ട്.
റെഡ് സോണ് പ്രഖ്യാപിച്ച് ബലപ്രയോഗത്തിലൂടെ തട്ടുകട പൊളിച്ചതോടെ വിബീഷ് കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്കു വീഴുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങൾ തിരികെ നൽകാൻ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടും സെക്രട്ടറിയും വൈസ് ചെയർമാനും അവ തിരികെ നൽകിയില്ല. രോഗിയായ അച്ഛൻ അടക്കമുള്ള വിബീഷിന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു തട്ടുകടയിൽനിന്നുള്ള വരുമാനം.
അത് ഇല്ലാതായതോടെയാണ് ജീവിതം വഴിമുട്ടി വിബീഷ് ആത്മഹത്യ ചെയ്തതെന്നും കാരണക്കാരായ നഗരസഭാ അധികൃതർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ബിഎംഎസ് നേതാക്കൾ ആവശ്യപ്പെട്ടു .
ഇന്നലെ വിബീഷിന്റെ മൃതദേഹം കുന്നംകുളം നഗരത്തിൽ പൊതുദർശനത്തിനു വച്ചു. രാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാത്രയായാണു മൃതദേഹം നഗരത്തിൽ കൊണ്ടുവന്നത്.
വിബീഷിന്റെ തട്ടുകട പ്രവർത്തിച്ചിരുന്ന മഹാത്മാഗാന്ധി ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലായിരുന്നു പൊതുദർശനം. സംഘർഷ സാധ്യത കണക്കിലെടുത്ത് സി ഐ കെ.ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പൊതു ദർശനത്തിനുശേഷം മൃതദേഹം തെക്കെപുറം എകെജി റോഡിലുള്ള വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം കോട്ടപ്പടി വൈദ്യുതി ശ്മശാനത്തിൽ നടത്തി.
തട്ടുകടക്കാരന്റെ മരണം:കേസെടുക്കാത്തതിൽ വ്യാപക പ്രതിഷേധം
02:21 AM Jul 16, 2018 | Deepika.com