കൊച്ചി: ഇരിങ്ങാലക്കുട പടിഞ്ഞാറേപ്പള്ളിയിലും ലിറ്റിൽ ഫ്ലവർ കോണ്വെന്റിലുമൊക്കെ പതിവായി കുർബാനയിൽ പങ്കെടുത്തിരുന്ന തന്നെ സിനിമയിലേക്ക് ‘വഴി തെറ്റിച്ചു’വിട്ടത് വൈദികരാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. അച്ചന്മാരുടെ ഉപദേശം അനുസരിച്ചു മദിരാശിക്കു വണ്ടികയറിയതുകൊണ്ടാണ് നടനാകാനായത്. അല്ലായിരുന്നുവെങ്കിൽ പള്ളിയിലച്ചനോ ബിഷപ്പോ ഒക്കെ ആയി മാറേണ്ട ആളായിരുന്നു താനെന്ന് ഇന്നസെന്റ് പറഞ്ഞപ്പോൾ സദസിലാകെ ചിരിപടർന്നു.
പാലാരിവട്ടം പിഒസി ഓഡിറ്റോറിയത്തിൽ കെസിബിസി മാധ്യമക്കമ്മീഷൻ അവാർഡുകൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് സ്വതസിദ്ധമായ പ്രസംഗശൈലിയിലൂടെ ഇന്നസെന്റ് സദസിനെ ചിരിപ്പിച്ചത്. “എന്നെ വൈദികനായി കാണാനായിരുന്നു കുടുംബാംഗങ്ങളുടെ ആഗ്രഹം. ഒരിക്കൽ ജേഷ്ഠൻ വടുതലയിലെ ഡോണ്‍ ബോസ്ക്കോയിൽ എന്നെ കൊണ്ടാക്കി. കണ്ട മാത്രയിൽ തിരികെ കൊണ്ടുപൊയ്ക്കാള്ളാനാണ് റെക്ടർ അച്ചൻ നിർദേശിച്ചത്. എന്നിലെ കള്ളലക്ഷണം ഒറ്റനോട്ടത്തിൽ അച്ചൻ തിരിച്ചറിഞ്ഞെന്നായിരുന്നു ജേഷ്ഠന്റെ കണ്ടുപിടിത്തം.”
“തുടക്കത്തിൽ ബൈബിൾ നാടകങ്ങളിലും ചെറുനാടകങ്ങളിലും അഭിനയിച്ചിരുന്ന എന്നോട് സിനിമയിൽ ചേക്കേറാൻ നിർദേശിച്ചത് ക്രൈസ്റ്റ് കോളജിലെ അധ്യാപകനായിരുന്ന അലക്സച്ചനാണ്. പിന്നീട് ഈ അച്ചന്റെ കൈയിൽനിന്നുതന്നെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിലുള്ള പുരസ്കാരം വാങ്ങാനായത് ഭാഗ്യമായി കാണുന്നു. തീവ്രമായ ആഗ്രഹവും അതിനുവേണ്ടിയുള്ള കഠിനാധ്വാനവും ഉണ്ടെങ്കിൽ ആഗ്രഹിക്കുന്ന സ്ഥാനത്ത് നമുക്ക് എത്താനാകും- ഇന്നസെന്റ് പറഞ്ഞു.
കെസിബിസി മാധ്യമ കമ്മീഷൻ ചെയർമാനും വിജയപുരം രൂപത ബിഷപ്പുമായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലിസി (സാഹിത്യം), റവ.ഡോ. അഗസ്റ്റിൻ മുള്ളൂർ (ദാർശനികം, വൈജ്ഞാനികം), നടൻ ടിനി ടോം (മാധ്യമം), റോണി റാഫേൽ (യുവപ്രതിഭ) എന്നിവരും രാഷ്ട്രദീപിക മുൻ മാനേജിംഗ് ഡയറക്ടർ മോണ്‍. മാത്യു എം. ചാലിൽ, ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, ഏബ്രഹാം അറയ്ക്കൽ, സോളമൻ ജോസഫ് എന്നിവർ ഗുരുപൂജ പുരസ്കാരവും ഇന്നസെന്റിൽനിന്ന് ഏറ്റുവാങ്ങി.
കെസിബിസി മാധ്യമകമ്മീഷൻ വൈസ് ചെയർമാനും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. റാഫേൽ ആനാപറന്പിൽ, ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ.ജോളി വടക്കൻ, ഫാ. ആന്റണി വിപിൻ, ഫാ.മിൽട്ടണ്‍ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
എന്നെ സിനിമാക്കാരനാക്കിയതു വൈദികർ: ഇന്നസെന്റ്
02:21 AM Jul 16, 2018 | Deepika.com