മറയൂർ: വംശനാശഭീഷണി നേരിടുന്ന കാങ്കേയം കാളകളുടെ സ്മരണക്കായി കോയന്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാങ്കേയം കാളകളുടെ ശിൽപമൊരുക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്. കാങ്കേയം സോനാപതി കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ ജീവിച്ചിരുന്ന ഒരു കാളയാണ് ബുൾ ബായ് എന്ന വിത്തുകാള. ഈ ബുൾ ബായ് കാളയുടെ ശിൽപമാണ് വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
രണ്ടുദശകത്തിനുള്ളിൽ പതിനായിരക്കണക്കിനു പശുക്കളിൽ പ്രജനനം നടത്തിയ ബുൾ ബായ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രായാധിക്യത്താൽ ചത്തു. ലോകപ്രശസ്തിയാർജിച്ച ഇനമാണ് കാങ്കേയം കന്നുകൾ. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ കാങ്കേയമാണ് ഇവയുടെ നാട്. എന്നാൽ, ഈറോഡ്, നാമക്കൽ, കരൂർ മേഖലകളിൽ കാർഷിക ആവശ്യങ്ങൾക്കായി ഇവയെ ധാരാളം വളർത്തിവരുന്നു. പരന്പരാഗതമായി തമിഴ്നാട്ടിൽ നടക്കുന്ന ജല്ലിക്കെട്ട് ആചാരത്തിന് ഉപയോഗിക്കുന്നതും ഈ കാളകളെയാണ്.
ഏതു കാലാവസ്ഥയിലും വളരുന്ന ഈ കാളകൾ നാലുമുതൽ അഞ്ച് ടണ്വരെ ഭാരമുള്ള വണ്ടികൾ നിഷ്പ്രയാസം വലിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. കരിന്പ്, പന എന്നിവയുടെ ഓലകളും വേപ്പിന്റെ ഇലയും ഇവയുടെ ഇഷ്ട ആഹാരങ്ങളാണ്. കാങ്കേയം കാളകൾ മാത്രമല്ല പശുവിനുമുണ്ട് പ്രത്യേകതകൾ. ഇവ രണ്ടുമുതൽ നാലുലിറ്റർ പാൽ മാത്രമേ ചുരത്തുകയുള്ളൂ. പാൽ പോഷകസമൃദ്ധമാണ്. 12 ലക്ഷത്തോളം കാങ്കേയം മാടുകൾ ഉണ്ടായിരുന്നത് 2000ൽ നടന്ന സെൻസസിൽ നാലു ലക്ഷമായി കുറഞ്ഞതായും 2015ലെ സെൻസസിൽ ഇത് ഒരുലക്ഷത്തിൽ താഴെ മാത്രമായി ചുരുങ്ങിയതും ആശങ്കയുളവാക്കിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ കാങ്കേയം കാളകൾക്കു കേരളം, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശ്രീലങ്ക, മലേഷ്യ, ഫിലിപ്പീൻസ്, ബ്രസീൽ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആവശ്യക്കാരേറെയാണ്. കാഴ്ചയിലെ ഗാംഭീര്യമാണ് ഇവയെ മറ്റു കാളകളിൽനിന്നു വ്യത്യസ്തരാക്കുന്നത്. ഇവയെ മെരുക്കാൻ കൊച്ചുകുട്ടികൾക്കുപോലും നിഷ്പ്രയാസം കഴിയും. ബ്രസീലിൽ കാങ്കേയം കാളകൾക്കു പ്രത്യേക പരിചരണം നൽകിവരുന്നുണ്ട്.
കാങ്കേയം കാളകൾ മയിലൈ (വെള്ള), പിള്ളൈ (മണ്ണിന്റെ കളർ), സെവലൈ (ചുവപ്പ്), കാരി (കറുപ്പ്) എന്നീ നാലിനങ്ങളിലാണുള്ളത്. മുതുകിലും മുൻപകുതിയിലും പിൻകാലിലും കറുത്ത നിറത്തിൽ ധാരാളം മുടിയുണ്ടാവും എന്നതാണ് മറ്റൊരു പ്രത്യേകത. ഇവയുടെ സംരക്ഷണത്തിനും പഠനങ്ങൾക്കുമായി സത്യമംഗലം പകുത്താംപാളയത്ത് 163 ഏക്കറിൽ അഞ്ചു കോടി ചെലവിൽ ഒരു ഗവേഷണ കേന്ദ്രത്തിനു തറക്കല്ലിട്ടുകഴിഞ്ഞു.
കാങ്കേയം കാളകളുടെ പ്രത്യേകത ജനങ്ങളെ ബോധ്യപ്പെടുത്താനും ബുൾ ബായ് കാളയുടെ സ്മരണ നിലനിർത്താനും വേണ്ടിയാണ് ശിൽപം സ്ഥാപിച്ചതിലൂടെ മൃഗസംരക്ഷണ വകുപ്പ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ഇവയുടെ വിശദവിവരങ്ങൾ പ്രദർശിപ്പിക്കാനുള്ള അനുമതിക്കായി വിമാനത്താവളം അധികൃതരോട് അനുവാദം ചോദിക്കുമെന്നു കന്നുകാലി ഗവേഷണ കേന്ദ്രം ഡയറക്ടർ കാർത്തികേയ ശിവൻ പറഞ്ഞു.
കാങ്കേയം കാളകളുടെ ശിൽപം വിമാനത്താവളത്തിൽ
02:21 AM Jul 16, 2018 | Deepika.com