നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് തീർഥാടക സംഘം ഇന്നലെ പുറപ്പെട്ടു. രാജ്യത്തെ പ്രമുഖ ഹജ്ജ് ഗ്രൂപ്പായ അൽഹിന്ദ് വഴി യാത്രയാവുന്ന സ്വകാര്യ ഹജ്ജ് തീർഥാടക സംഘമാണ് ഇന്നലെ പുറപ്പെട്ടത്. വിമാനത്താവളത്തിൽ ഇവർക്കു ഹൃദ്യമായ യാത്രയയപ്പാണ് ഒരുക്കിയിരുന്നത്.
വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹജ്ജിനു നേതൃത്വം നൽകുന്ന അമീർ ഫതഹുദീൻ ബാഖവി പള്ളുരുത്തി, എയർപോർട്ട് ടെർമിനൽ മാനേജർ മനോജ് കുമാർ, അൽഹിന്ദ് ഹജ്ജ് സൗത്ത് കേരള മേധാവി അൻവർ സാദത്ത്, മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഫൈസൽ നല്ലളം, നെടുമ്പാശേരി എയർപോർട്ട് എസ്ഐ ടി.എ. ഹാറൂൺ, പി.എ. അഫ്സൽ, ഇത്തിഹാദ് എയർവേസ് ജീവനക്കാരായ ജോസ്, അബിജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. അൽഹിന്ദ് ഗ്രൂപ്പിൽനിന്ന് തുടർന്നുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്നായി പ്രമുഖ അമീറുമാരുടെ നേതൃത്വത്തിൽ ഹാജിമാർ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഓഗസ്റ്റ് ഒന്നു മുതൽ തീർഥാടകർ യാത്ര തിരിക്കും. കേരളത്തിന്റെ എംബാർക്കേഷൻ പോയിന്റായ കൊച്ചിവഴി യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകർക്കായി വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 31ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ തവണത്തെ ഹജ്ജ് യാത്ര ഉദ്ഘാടനം ചെയ്യും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് വിമാനമാണ് ഹജ്ജ് തീർഥാടകർക്കായി പ്രത്യേക സർവീസുകൾ നടത്തുന്നത്. 410 പേർക്കു സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ 39 വിമാന സർവീസുകളാണ് ഹജ്ജ് തീർഥാടകർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു സൗദി എയർലൈൻസ് സംഘടിപ്പിച്ചിട്ടുള്ളത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സിയാൽ അക്കാഡമിയിലാണ് ഈ തവണ താത്കാലികമായി ഹജ്ജ് ക്യാന്പ് ഒരുക്കുന്നത്. ഇവിടെ ഹജ്ജ് ക്യാമ്പിന്റെ പ്രവർത്തനം 29ന് ആരംഭിക്കും. കോഴിക്കോട് പ്രവർത്തിക്കുന്ന ഹജ്ജ് ഓഫീസിന്റെ പ്രവർത്തനം 29 മുതൽ പൂർണമായും നെടുമ്പാശേരിയിലേക്കു മാറ്റും. ഹജ്ജ് കർമം നിർവഹിച്ചു തീർഥാടകർ പൂർണമായും തിരിച്ചു വരുന്നതുവരെ ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണമായും സിയാൽ അക്കാഡമിയിലായിരിക്കും പ്രവർത്തിക്കുക.
കൊച്ചിവഴി ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
02:21 AM Jul 16, 2018 | Deepika.com